മനശ്ശാസ്ത്രവിദഗ്ധരെ പോലും ഞെട്ടിച്ച മോഹൻലാലിന്റെ പ്രകടനം..!!

89

1994 ൽ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിച്ചു പി ബാലചന്ദ്രൻ തിരക്കഥ ഒരുക്കിയ മോഹനലാൽ എന്ന നടന്റെ മറക്കാനാവാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണ് പവിത്രം. ‘ ചേട്ടച്ഛൻ’ എന്ന വിളി മലയാളി ഒരിക്കലും മറക്കില്ല, മോഹൻലാലിന്റെ മികച്ച പ്രകടനത്തിൽ ഒരിറ്റു കണ്ണുനീർ പൊടിക്കാതെ സിനിമ കണ്ട അവസാനിപ്പിക്കാൻ മലയാളികൾക്ക് കഴിയില്ല. സിനിമ റിലീസായി ഇത്ര വർഷങ്ങൾ കഴിയുമ്പോഴും പവിത്രം സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ സംവിധായകൻ ടി കെ രാജീവ്കുമാറിന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. സിനിമയിലെ മോഹനലാലിന്റെ പ്രകടനത്തെ ഓർത്തെടുക്കുകയാണ് സംവിധായകൻ രാജീവ് കുമാർ.

സംവിധായകന്റെ വാക്കുകളിലേക്ക്,

”ഷൂട്ടിംഗ് തുടങ്ങി പത്തുദിവസം കഴിഞ്ഞാണ് പവിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഞാൻ സീന് വിശദീകരിച്ചുകൊടുത്തു, കഥാപാത്രത്തിന്റെ മൂഡും. ലാൽ സാർ ആശയക്കുഴപ്പത്തിലായി. എന്റെ വിശദീകരണം തന്നെയായിരുന്നു അതിന് കാരണം. ഞാൻ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്ന് ഒരു കൺവെൻഷനൽ ഭ്രാന്തിന്റെ അവസ്ഥയല്ല കഥാപാത്രത്തിന്. രണ്ട് അയാൾക്ക് ഒരു മെന്റൽ ഷോക്ക് കിട്ടി. എന്നാൽ അതൊരു ഡിപ്രഷനല്ല. മൂന്ന് ഷോക്കിന്റെ പെയിപെയ്ൻ മുഖത്തുണ്ടാകണം. ഒപ്പം പിന്നീടെപ്പോഴെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താവുന്ന പ്രതീക്ഷയും നൽകണം. ഈ സിറ്റുവേഷൻ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലാൽ സാർ തിരിച്ചും മറിച്ചും എന്നോട് ചോദിച്ചുകൊണ്ടിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. പുറത്ത് എല്ലാ സന്നാഹങ്ങളും ഒരുക്കി ഞങ്ങൾ കാത്തിരുന്നു. ക്യാമറമാൻ സന്തോഷ്ശിവനായിരുന്നു. ലാൽ സാർ മുറിയിൽ തന്നെ ഇരിക്കുകയാണ്. ഇടയ്ക്ക് ബാലചന്ദ്രനെ വിളിപ്പിച്ച് ആ രംഗം വീണ്ടും വീണ്ടും വായിച്ചു കേൾക്കുന്നുണ്ട്. ഒന്നു രണ്ട് മണിക്കൂറുകൾ കഴിഞ്ഞുപോയി. ഒരൽപ്പം കൂടി കഴിഞ്ഞപ്പോൾ ലാൽ സാർ എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു.

ഞാനൊരു സംഗതി കാട്ടാം. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഷൂട്ട് ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടു അദ്ദേഹം പല്ലുകൾ ഞവറി കൊണ്ട് അലക്ഷ്യതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഞാനാ പ്രകടനത്തിൽ സംതൃപ്തനായിരുന്നു. ഷോട്ടെടുക്കാനായി അദ്ദേഹം പുറത്തേയ്ക്ക് വന്നു. മുണ്ടും ബനിയനുമായിരുന്നു വേഷം. കയ്യില് ഒരു വടിയുണ്ട്. അത് നിലത്തടിച്ച്, പല്ല് ഞവറിക്കൊണ്ടിരുന്ന ലാൽ സാറിന്റെ പ്രകടനം കണ്ട് സന്തോഷ്ശിവൻ ചോദിച്ചു. ഇത് നിങ്ങൾ പറഞ്ഞുകൊടുത്തതാണോ? അല്ലെന്ന് ഞാൻ പറഞ്ഞു. ഈ സീൻ ഇതിനെക്കാൾ ഗംഭീരമാകാനില്ലെന്നായിരുന്നു അപ്പോൾ സന്തോഷിന്റെ പ്രതികരണം. സിനിമയിറങ്ങി രണ്ടാം ദിവസം എന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്കു ഒരു കാൾ വരുന്നു. പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ സ്വരാജ്മണിയായിരുന്നു അത്. എന്നെ അഭിനന്ദിക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ റിസർച്ച് നടത്താറുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. കാരണം അന്വേഷിച്ചപ്പോഴാണ് ഡോക്ടർ പറഞ്ഞത്, മെന്റൽ ഡിസ്ട്രസ് അനുഭവിക്കുന്ന ഒരു രോഗിയുടെ ലക്ഷണങ്ങളിലൊന്നാണ് ലാൽ സാർ ചിത്രത്തിൽ കൃത്യമായി ചെയ്തിരിക്കുന്നതെന്ന്. ലാലിന് എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന് കഴിയുന്നു എന്നതിനെ സംബന്ധിച്ച് പിന്നീടൊരിക്കൽ അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. തനിക്ക് ചുറ്റും കാണുന്ന വ്യക്തികളോ കാഴ്ചകളോ ദൃശ്യങ്ങളോ എന്തുമാകട്ടെ അതൊരു ഫോട്ടോഗ്രാഫിക് ഇമേജായി ലാലിന്റെ മനസ്സിൽ പതിയാറുണ്ടെന്നും അത് ആവശ്യമുള്ള സന്ദർഭങ്ങളിൽ വീണ്ടെടുക്കാനുള്ള ഉയർന്ന ഐ.ക്യു അദ്ദേഹത്തിന് ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രീയ വിശദീകരണം…”

ഇതൊക്കെയാണ് മോഹന്‍ലാൽ എന്ന നടനെ നമ്മൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതിന്‌ കാരണം, ഒരുപക്ഷേ മോഹനലാലിനെ കൊണ്ട് മാത്രം കഴിയുന്ന ചിലത്.

You might also like