154 രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്; എല്ലാം പ്രശസ്തിക്ക് വേണ്ടി മാത്രമെന്ന് വിമർശനം..!!

42

കഴിഞ്ഞ ദിവസമാണ് പത്മശ്രീക്ക് വേണ്ടി ശശി തരൂർ വാവ സുരേഷിന്റെ പേര് നിർദ്ദേശിച്ച വാർത്തകൾ പുറത്ത് വന്നത്. എന്നാൽ വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയമായ രീതിയിൽ ആണെന്നാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ വാദം.

ഡോക്ടർ നെൽസൻ ജോസഫ് പറയുന്നത് ഇങ്ങനെ,

പാമ്പ് പിടിക്കുന്ന വാവ സുരേഷിനു പദ്മശ്രീ നൽകാൻ താൻ നോമിനേഷൻ നൽകിയിരുന്നെന്നും അത് തള്ളിപ്പോയതിൽ ഖേദിക്കുന്നുവെന്നും ശശി തരൂർ.

ഒരു തരത്തിലും പരിഗണിക്കരുതാത്ത നിർദേശമാണ് വാവ സുരേഷിനുള്ള പദ്മശ്രീ. പാമ്പിനെ പിടിച്ചുകഴിഞ്ഞ് പ്രദർശിപ്പിച്ചും ഷോ ഓഫ് കാണിച്ചും തനിക്കും ചുറ്റിലുമുളളവർക്കും ജീവനു ഭീഷണി ഉണ്ടാക്കുന്നത് മാത്രമല്ല കാരണം.

പാമ്പിനെ പിടിക്കാൻ പാമ്പിനെ തൊടുകപോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നത്. പാമ്പ് പിടുത്തത്തിന് ശാസ്ത്രീയമായി പരിശീലനം നൽകുമ്പൊ ആദ്യത്തെ പടി മതിയായ പ്രൊട്ടക്ഷൻ ഉപയോഗിക്കുകയെന്നത് തന്നെ. ഹെല്മറ്റ് വച്ച് വണ്ടി ഓടിക്കുന്ന ലക്ഷങ്ങളുള്ളപ്പൊ ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് മൊബൈലും ഉപയോഗിച്ച് ഓടിക്കുന്നവനാണ് മികച്ച ഡ്രൈവറെന്ന് പറയുന്നതുപോലെയാണ് വാവ സുരേഷിൻ്റെ ധീരതയെ പ്രശംസിക്കുന്നത്

വാവ സുരേഷ് മിക്കപ്പൊഴും പാമ്പുകളോട് കാണിക്കുന്നത് ക്രൂരതയാണ്. ഇക്കഴിഞ്ഞ ദിവസം തന്നെ ഇര വിഴുങ്ങിയ പാമ്പിനെ ഇരയെ പുറത്തെടുക്കുന്നെന്ന രീതിയിൽ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

പാമ്പിനെ പിടികൂടുന്ന രീതിതൊട്ട് പാമ്പ് കടിച്ചാൽ ചെയ്യേണ്ടതെന്താണെന്നുള്ളത് വരെയുള്ള കാര്യങ്ങളിൽ വാവ സുരേഷ് ചെയ്യുന്നത് അസംബന്ധമാണ്, അശാസ്ത്രീയമാണ്. പാമ്പിനെ പിടിച്ചുകഴിഞ്ഞ് നിന്ന് ഷോ ഓഫ് കാണിക്കുന്നത് തനിക്കും കാണികൾക്കും അപകടമാണ്.

പാമ്പുകടിയേറ്റാൽ ആധുനികവൈദ്യശാസ്ത്രത്തെ ആശ്രയിക്കരുതെന്നും ഏതെങ്കിലും വൈദ്യന്മാരുടെയടുത്തുപോയി മഞ്ഞൾപ്പൊടിയിട്ടാൽ മതിയെന്നുമാണ് ഇയാൾ ഒരു ചാനലിൽ പറഞ്ഞുകേട്ടത്.വാവ സുരേഷ്‌ തന്നെ പറഞ്ഞിരിക്കുന്നത്‌ തനിക്ക്‌ മുന്നൂറിലധികം തവണ കടിയേറ്റിരുന്നെന്നായിരുന്നു .അപ്പൊ ഈ മഞ്ഞപ്പൊടിയായിരിക്കുമോ ഇട്ടത്‌?

മറ്റ്‌ അപകടങ്ങളെപ്പോലെ പാമ്പുകടിയിലും ആ്യ മണിക്കൂറുകൾ സുപ്രധാനമാണ്. സുവർണ്ണമണിക്കൂറെന്നാണിവയെ വിളിക്കുന്നതുതന്നെ. ഈ സുവർണ്ണമണിക്കൂറിൽ ചെയ്യുന്നതെന്തും രോഗിയുടെ സുഖം പ്രാപിക്കലിനെ വളരെയധികം സ്വാധീനിക്കും. ഈ സുവർണ്ണമണിക്കൂറിൽ വിഷം കല്ലുവച്ച്‌ ഇറക്കാനും പച്ചമഞ്ഞളിട്ട്‌ വയ്ക്കാനുമൊക്കെ പോയിക്കഴിഞ്ഞാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം

ഇത്രയധികം ഷോ ഓഫും ബഹളവുമില്ലാതെതന്നെ പാമ്പിനെ പിടിക്കുകയും അവയ്ക്ക് ശാരീരിക ക്ഷതമേൽപ്പിക്കാതെതന്നെ അവയുടെ ആവാസവ്യവസ്ഥയിൽ തിരികെ വിടുകയും നാട്ടുകാർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന എത്രയോ പേരുണ്ട്.

അവരെ പ്രോത്സാഹിപ്പിക്കാതെ ഇത്തരമൊരാൾക്ക് പിന്തുണ നൽകുന്നത് പുരോഗമനം അവകാശപ്പെടുന്ന ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല.

എന്നാൽ ഡോക്ടർ നെൽസൺ നൽകിയ ഈ പ്രസ്താവനക്ക് 154 രാജവെമ്പാലയെ പിടിക്കുന്ന വീഡിയോക്ക് ഒപ്പം ഒരു പണിയും ഇല്ലാത്ത ഡോക്ടർ വിളമ്പുന്ന മണ്ടത്തരങ്ങൾ മാത്രമാണ് ആ പ്രസ്താവന എന്നായിരുന്നു വാവ സുരേഷ് വീഡിയോ സഹിതം പോസ്റ്റ് ചെയ്തത്.

154

Posted by Vava Suresh on Tuesday, 29 January 2019

തുടർന്ന് വാവ സുരേഷിന്റെ മറുപടിയുമായി നെൽസൻ വീണ്ടും എത്തി.

പോസ്റ്റ് ഇങ്ങനെ

സുരേഷ് പാമ്പിനെയും പിടിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രസംഗത്തിൻ്റെ ലൈവ് വീഡിയോ ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന് കാണാനിടയായി.

ജോലിയൊന്നുമില്ലാത്ത, കുടുംബം നോക്കാനറിയാത്ത, നാട്ടുകാർക്ക്‌ ഉപകാരമില്ലാത്ത, പ്രശസ്തനാകാൻ വിമർശിക്കുന്ന ഒരു ഡോക്ടറെക്കുറിച്ചും പ്രസംഗിക്കുന്നുണ്ട്‌

പ്രസ്തുത വീഡിയോയിൽ തികച്ചും തെറ്റായ രീതിയിലുള്ള ഒരു പാമ്പു പിടിത്തമുണ്ട്. അതിലെ തെറ്റുകളാണ് ഈ പോസ്റ്റിൻ്റെ പരാമർശവിഷയം. ജീവൻ പണയം വച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണ്.

പാമ്പിനെ പിടിക്കാനാവശ്യമായ സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോവുക.സ്നേക് ഹുക്കടക്കമുള്ള വസ്തുക്കളെക്കുറിച്ച് യൂട്യൂബ് വീഡിയോ (ലിങ്ക് ആദ്യ കമൻ്റിൽ) നൽകിയിട്ടുണ്ട്.

കൈകൊണ്ടും കാലുകൊണ്ടും ഇളക്കി പാമ്പിരിക്കുന്ന സ്ഥലം കണ്ടെത്തുക – കടി കിട്ടാൻ സാദ്ധ്യത ഏറെയാണ്. ഫേസ്ബുക് ലൈവിൽ പാമ്പ് ഉയർന്ന് നിന്ന് ചീറ്റുന്നത് കാണാം.- സ്നേക് ഹുക്കാണ് ഉപയോഗിക്കേണ്ടത്

അശ്രദ്ധ – ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, വീഡിയോയ്ക്ക് കമൻ്ററി നൽകൽ എന്നിവ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാണ്.

പാമ്പിനെ ഇടേണ്ട ബാഗ് തയ്യാറാക്കാതെ വാലിൽ പിടിച്ച് എടുക്കാൻ പോവുന്നത്. പിടിക്കേണ്ട രീതിയും ബാഗ് എങ്ങനെയാണ് മാളമാണെന്ന് തോന്നുന്ന രീതിയിൽ സെറ്റ് ചെയ്യേണ്ടതെന്നും വീഡിയോയിലുണ്ട്.

ഏറ്റവും കുറച്ച് സ്പർശിക്കുക. എപ്പോഴും സ്നേക് ഹുക് ഉപയോഗിക്കുക എന്നതാണ് ശരിയായ രീതി.

പാമ്പിനെ പ്രദർശിപ്പിക്കരുത്. (യൂട്യൂബ് വീഡിയോയുടെ മൂന്ന് മിനിറ്റ് അൻപത് സെക്കൻഡിൽ നിങ്ങൾക്ക് ഫേസ്ബുക് ലൈവ് ചെയ്ത വ്യക്തിയെയും അയാളുടെ രീതി അപകടകരമാണെന്ന് പറഞ്ഞിരിക്കുന്നതും കാണാം)

പാമ്പിനെ കയ്യിലെടുത്ത് അശ്രദ്ധമായി സംസാരിക്കരുത് – പലതവണ പാമ്പ് കൊത്താനായുന്നത് വീഡിയോയിൽ വ്യക്തമാണ്. ചുറ്റും കൂടിനിൽക്കുന്ന ജനങ്ങളിൽ ആർക്കെങ്കിലുമോ അല്ലെങ്കിൽ പാമ്പിനെ പിടിക്കുന്നവർക്കോ അപകടമുണ്ടാവാം.

പാമ്പുകടിക്കുന്നത് ഒരു മെഡിക്കൽ എമർജൻസി ആണ്.

ആശുപത്രിയിലെത്തിച്ച് വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

കയ്യിലെടുത്തുപിടിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോവുകയല്ല ചെയ്യേണ്ടത്. ബാഗിലാക്കി സ്നേക് ഹുക്കിൽ ബാഗ് വച്ച് കൊണ്ടുപോവേണ്ട രീതി ആദ്യ കമൻ്റിലെ വീഡിയോ കണ്ട് മനസിലാക്കുക. അതിനു ശേഷമാണ് ചുറ്റുമുളള ആളുകളോട് സംസാരിക്കേണ്ടത്.

പാമ്പുകളെ സ്വതന്ത്രമാക്കി അവയുടെ ആവാസവ്യവസ്ഥിതിയിലേക്ക് തിരിച്ച് വിടുന്നതും ഡോക്യുമെൻ്റ് ചെയ്തിരിക്കണം. (നൂറും ഇരുന്നൂറുമൊക്കെ പിടിച്ചവരുടെ കയ്യിൽ അവയെ സുരക്ഷിതമായും സ്വതന്ത്രമായും വിട്ടതിനുള്ള തെളിവുകളും ഉണ്ടാവുമെന്ന് കരുതുന്നു)

പാമ്പുകളെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് പാമ്പുകടിയേൽക്കുന്നത് ഒരു അപകടമോ ആകസ്മികതയോ അല്ല. ജോലി ശരിയായ രീതിയിലല്ല ചെയ്യുന്നതെന്നതിനുളള തെളിവ് മാത്രമാണ്. മുന്നൂറ് കടികൾ അപകടം വിളിച്ചുവരുത്തുകയാണെന്നതിൻ്റെ സർട്ടിഫിക്കറ്റുകളും

വാക്കുകൾ എൻ്റേതല്ല. റോമുലസ് വിറ്റേക്കർ പറഞ്ഞത് അതേപോലെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ്. പാമ്പിനെ രക്ഷിക്കുന്നത് ഒരു മീഡിയ ഇവൻ്റല്ല എന്ന് പ്രത്യേകം റോമുലസ് പറയുന്നുണ്ട്. അപ്പൊ കാണിക്കുന്ന ചിത്രം ആരുടേതാണെന്നുമൊന്ന് കണ്ടുവയ്ക്കുന്നത് നന്നായിരിക്കും.

ഇനി റോമുലസ് വിറ്റേക്കർ ആരാണെന്ന് ചോദിച്ചുവരുന്നവരോട്, അമേരിക്കൻ വംശജനായ ഇന്ത്യൻ ഹെർപറ്റോളജിസ്റ്റ് (ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്നയാൾ). വന്യജീവി സംരക്ഷകൻ. മദ്രാസ് സ്നേക് പാർക്ക്, ആൻഡമാൻ നിക്കോബാർ എൻവയോണ്മെൻ്റ് ട്രസ്റ്റ്, മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് എന്നിവയുടെ സ്ഥാപകൻ. ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിന് ഉയർന്ന സിവിലിയൻ അവാർഡായ ” പദ്മശ്രീ ” 2018ൽ വിറ്റേക്കർക്കായിരുന്നു.

പ്രസ്തുത ഫേസ്ബുക് ലൈവിലെ വ്യക്തിപരമായ ആക്രമണത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. എൻ്റെ ജോലികളെയോ കുടുംബത്തെയോ കുറിച്ച് അറിയാത്ത ഒരാൾ ഉന്നയിക്കുന്ന ആരോപണത്തിൻ്റെ വില അത്രയേ ഉള്ളൂ

ആരോഗ്യബോധവൽക്കരണം ചികിൽസ പോലെതന്നെ ഒരു ഡോക്ടറുടെ കടമയാണ്. പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്ന് പറഞ്ഞാൽ മാത്രം പോരല്ലോ.

പാമ്പിനെ പിടിക്കരുതെന്നല്ല, സുരക്ഷയ്ക്ക് മുൻ തൂക്കം നൽകണമെന്നാണ് പറയുന്നതും. ഇത്‌ അയാൾക്കുകൂടി അപകടമുണ്ടാവാതിരിക്കാനാണ്.

പാഞ്ഞുവരുന്ന ട്രെയിനു മുന്നിൽ റെയിൽ പാളത്തിൽ നിന്ന് ഡാൻസ്‌ കളിക്കുന്നയാളോട്‌ അരുതെന്ന് പറയുമ്പൊ “കലാകാരനെ ഉപദ്രവിക്കരുതേ” എന്ന് കരയുന്നവരോട്‌ സഹതാപം മാത്രം

(ഒരു വിഷയത്തിൽ സ്ഥിരമായി പോസ്റ്റുകളിടാൻ എം.ആർ വാക്സിനോ നിപ്പയോ പ്രളയമോ പോലുള്ള പ്രാധാന്യം ഇതിനില്ല എന്നതുകൊണ്ട്‌ ഈ വിഷയം താൽക്കാലികമായി അവസാനിപ്പിക്കുന്നു)

സുരേഷ് പാമ്പിനെയും പിടിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രസംഗത്തിൻ്റെ ലൈവ് വീഡിയോ ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന് കാണാനിടയായി….

Posted by Nelson Joseph on Tuesday, 29 January 2019

You might also like