അമ്മയുടെ കുളിമുറി ദൃശ്യങ്ങൾ വാട്ട്സ് ആപ്പിൽ പ്രചരിച്ച മകൻ, രാഹുലെന്ന 14കാരന്റെ വൈകൃതങ്ങളെ കുറിച്ച് മനശാസ്ത്ര വിദഗ്ദ്ധന്റെ കുറിപ്പ് വൈറൽ ആകുന്നു..!!

101

ഇന്നത്തെ കാലത്ത് പല തരത്തിൽ ഉള്ള വാർത്തകൾ ആണ് ദിനംപ്രതി നമ്മൾ ദൃശ്യ മാധ്യമങ്ങളിൽ കൂടിയും അല്ലാതെയും കണ്ടു വരുന്നത്. പലതും ഞെട്ടിക്കുന്നതും മൂക്കത്ത് വിരൽ വെപ്പിക്കുന്നതും അതിശയിപ്പിക്കുന്നതും ഒക്കെയായത് ആണ്. കാലം മാറുംന്തോറും കുട്ടികൾ ഉണ്ടാകുന്ന മാറ്റങ്ങൾ മാനസിക വ്യതിയാനങ്ങൾ അത്രമേൽ വലുതാണ് എന്നാണ് മാനസിക ആരോഗ്യ വിദഗ്ദ്ധനായ പ്രസാദ് അമോർ പറയുന്നു,

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കൗൺസിലിംഗ് കൊണ്ട് മനുഷ്യൻ നേരെയാകുമോ?

രാഹുൽ. വയസ്സ്: 14 .കുറ്റം: സ്വന്തം മാതാവ് കുളിക്കുന്നതിന്റെ വീഡിയോ മൊബൈലിൽ പകർത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. സഹപാഠിയെ കോമ്പസുകൊണ്ട് കുത്തി . യാതൊരു കാരണവുമില്ലാതെ മര്ദിക്കുക, സാധനങ്ങൾ പിടിച്ചുപറിക്കുക. രാഹുലിന്റെ പ്രവൃത്തികൾ വിചിത്രവും ക്രൂരവുമാണ്.ആരോടും അനുതാപമില്ല, ചെയ്തികളിൽ കുറ്റബോധമില്ല.എല്ലാവരോടും അവൻ ദയാരഹിതമായി പെരുമാറുന്നു.

രാഹുലിന്റെ മാതാപിതാക്കൾ ഹതാശരായിരുന്നു. മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. കുറ്റബോധത്തിന്റെ ഒരു വ്യസനച്ഛായയുണ്ട് അവരുടെ കണ്ണുകളിൽ .

“എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു.വളർത്തുദോഷമാണത്രെ”

“വേണ്ടാത്ത ഒരു ഭ്രുണത്തെ പത്തുമാസം ഞാൻ ചുമക്കുകയായിരുന്നു”.

“എല്ലാം അമ്മയുടെ പിടിപ്പുകേടാണത്രെ .”
“അന്ത്യമില്ലാത്ത കുറ്റബോധം കൊണ്ടാണ് ഞാൻ ജീവിക്കുന്നത്”

“ഞങ്ങൾ നിരന്തരമായി അവനെ കൗൺസിലിംഗിന് കൊണ്ടുപോയികൊണ്ടിരുന്നു. സൈക്കോളജിസ്റ്റുകളെയും സൈക്കിയാട്രിസ്റ്റുകളെയും മാറി മാറി കാണിച്ചുകൊണ്ടിരുന്നു. എല്ലാം വൃഥാവായി”.

രാഹുലിന്റെ മാതാവിന്റെ കണ്തടങ്ങൾ നീരിറങ്ങി ചീർത്തിട്ടുണ്ട്. കഴുത്തിന് ചുറ്റും വലിഞ്ഞു മുറുകിയ കരിവാളിപ്പുകൾ. ഒരു ആത്മഹത്യ ശ്രമം നടത്തിയതിന്റെ ശേഷിപ്പുകളാണ് അതെല്ലാം.

അധ്യാപകരും, പോലീസ്കാരും, ചില കൗൺസിലർ മാരും എല്ലാം പറയുന്നത് വളർത്തു ദോഷം കൊണ്ടാണ് എന്റെ കുട്ടി മോശക്കാരനായത് എന്നാണ്. ശാസ്ത്രീയമായ പാരന്റിങ് രീതികൊണ്ട് അവന്റെ സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങൾ മാറ്റാനാകും എന്നും പലരും ഉപദേശിച്ചു.ഞങ്ങൾ സാധ്യമായതെല്ലാം ചെയ്തു. തഥൈവ

യഥാർത്ഥത്തിൽ ശിഥിലമായ കുടുംബ സാഹചര്യമോ, പ്രതികൂല ചുറ്റുപാടുകളോ അല്ല രാഹുലിന്റെ വികൃത പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്നത്. അവന്റെ മസ്തിഷ്ക വ്യവസ്ഥയിലെ പ്രത്യേയ്കതകളാണ്. മറ്റുള്ളവരുടെ വൈകാരികതകൾ മനസ്സിലാക്കി അനുതാപം പ്രകടിപ്പിക്കാനുള്ള മഷ്തിഷ്ക ശേഷി അവനിലില്ല. ഉൾകാഴ്ച സൃഷ്ടിക്കുന്ന ഭാഗം പ്രവർത്തനക്ഷമമല്ല. അവിടെ ഒരു കൗൺസിലിംഗും വിലപോകുകയില്ല.

അതെ, മനുഷ്യരിൽ ചിലർ അങ്ങനെയാണ്. ആർക്കും അവരെ സാമൂഹികമാക്കാൻ കഴിയുകയില്ല. ബുദ്ധനും, യേശുക്രിസ്തുവെല്ലാം പരാജയപ്പെട്ട ഒരു മേഖലയാണിത്. മതങ്ങളും പുരോഹിതന്മാരുമെല്ലാം ഗുണദോഷിച്ചു ഉദ്ധരിക്കാൻ ശ്രമിക്കുന്നത് ഇത്തരം മനുഷ്യരെയാണ്. രണ്ടായിരത്തി അഞ്ചൂറിൽപരം വർഷങ്ങളായി ഉദ്ബോധനകളും സന്മാർഗ്ഗ അനുചരണങ്ങളുമെല്ലാം ഘോഷിക്കുന്നു .എന്നിട്ടും ഒരു ജീവിയെന്ന നിലയിൽ മനുഷ്യൻ പുരോഗമിച്ചിട്ടൊന്നുമില്ല. മനുഷ്യൻ എന്ന ജീവിയായി തുടരുക തന്നെയാണ്.

##മനഃശാസ്ത്രത്തിന്റെ പരിമിതികൾ

മോട്ടിവേഷൻ, വ്യക്തിത്വ വികസനം , ജീവിത വിജയം, ആരോഗ്യപരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റുകളും വിഡിയോകളുമായി പ്രചാരണം നടത്തുന്ന ഗുരുക്കന്മാരും,പ്രചോദകരും, കൗൺസിലർ മാരുമുണ്ട് . മനുഷ്യ മനഃശാസ്ത്രത്തെക്കുറിച്ചും ജീവിത വിജയത്തിന്റെ പൊരുളിനെക്കുറിച്ചും സവിശേഷ ജ്ഞാനം ഉണ്ടെന്ന് അവകാശപെടുന്ന അവർ എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവരോട് പറയാൻ വെമ്പി നടക്കുന്നവരാണ്. സോഷ്യൽ മീഡിയകളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലുമെല്ലാം ചില മനുഷ്യരെ ദിവ്യന്മാരായും, പ്രഭാപരിവേഷമുള്ള അസാധാരണക്കാരായും ചിത്രീകരിക്കുന്നതുകാണാം. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നവരും,ചില മേഖലകളിൽ സവിശേഷ അറിവുള്ളവരും, നാസ്തികരും ഉണ്ട്. അവരെല്ലാം ബിംബങ്ങളായി മാറുന്നു, ആദര്ശവല്ക്കരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ബിംബങ്ങൾ പറയുന്ന വിവരങ്ങൾ തീർത്തും മോശമാണെന്ന അഭിപ്രായം എനിക്കില്ല. വൈകാരിക പ്രശനങ്ങൾക്കു വൃഥാ പരിഹാരം തേടിനടക്കുന്നവർ, മാനസിക പീഡയോ അതിവിചിത്രചിന്തകളിലോ മുഴുക്കുന്നവർ, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചോർത്തു അമ്പരന്നു നിൽക്കുന്നവരെല്ലാം ബിംബങ്ങളുടെ വാചോടാപത്തിൽ പുളകിതരാകുന്നു .എന്നാൽ സോഷ്യൽ മീഡിയകളിലൂടെ മനുഷ്യമനഃശാസ്ത്രം എന്ന ഫ്രെയിം വർക്കിൽ ലഭിക്കുന്ന വിവരങ്ങളിൽ അധികപക്ഷവും അസംബന്ധങ്ങൾ തന്നെയാണെന്ന് പറയാതെ തരമില്ല.

ദര്ശനത്തിന്റെയും ആത്മനിഷ്ഠ വാദത്തിന്റെയും പിൻബലത്തിൽ വളർന്നുവന്ന മനഃശാസ്ത്രം എന്ന ശാഖ ഇന്നും നിരവധി വിശ്വാസപദ്ധതികളുടെ, മുഖ്യ കേന്ദ്രമാണ്. മനഃശാസ്ത്രം ബോധപൂർവമായ അനുഭവങ്ങളെക്കുറിച്ചാണ് പഠിക്കേണ്ടത് . ഇന്ദ്രിയ സംവേദം, വികാരങ്ങൾ, രൂപങ്ങൾ എന്നിവ അപഗ്രഥിച്ചു മനസ്സിന്റെ ഘടന കണ്ടെത്താൻ സാധ്യമാണെന്ന് വാദിച്ച ഘടനാ വാദികൾ, മനസ് എങ്ങനെയാണ് പെരുമാറാൻ പഠിക്കുന്നത്, സ്വഭാവം രൂപപ്പെടുന്നത് വികാരം അനുഭവിക്കുന്നത് എല്ലാം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ പഠിക്കണം എന്ന് പറയുന്ന ധർമവാദികളും, ബാഹ്യമായ പെരുമാറ്റത്തെ നിരീക്ഷിച്ചു അളന്നു അതിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങൾ രൂപപെടുത്തണമെന്ന് പറയുന്ന പെരുമാറ്റവാദികളും എല്ലാം പറയുന്ന വിവരങ്ങളിൽ അധികവും കുറെ വിശ്വാസപ്രമാണങ്ങളാണ് . ഇത്തരം ആശയവാദങ്ങളെല്ലാം തന്നെ മതവിശ്വാസങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നവയുമാണ്. ഇവിടെ മനഃശാസ്ത്രം ലോകത്തെക്കുറിച്ചുള്ള കുറെ ആശയമായി പരിണമിക്കുന്നു എന്നതാണ്. ആ ആശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിധി പ്രഖ്യാപിക്കുകയാണ്. ഇത്തരം ആശയങ്ങൾ കൈകാര്യം ചെയ്യുന്നവർ സാമൂഹ്യ സാംസ്‌കാരിക വാർപ്പ് മാതൃകകളുടെ ഒരു ചട്ടക്കൂടിൽ നിന്ന് കൊണ്ട് മനുഷ്യ പ്രകൃതിയുടെ സ്വാഭാവികത നിർമ്മിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ വരുമ്പോൾ സാമൂഹ്യമായി അംഗീകരിച്ചിട്ടുള്ള പൊതു ബോധത്തിൽ നിന്ന് വ്യതിചലിച്ചു ജീവിക്കുന്നവരെ ആ സാമൂഹ്യ പൊതുതത്വങ്ങളിലേയ്ക്ക് തിരിച്ചെത്തിക്കുന്ന പ്രചോദനങ്ങൾ, ഉപദേശങ്ങൾ എല്ലാ മതവിശ്വാസത്തിന്റെതിന് സമാനമായ പരിണാമപരമായ രൂപങ്ങൾ മാത്രമാവുകയാണ്. ഇത്തരത്തിലുള്ള മനഃശാസ്ത്ര രീതികൾ പ്രതിലോമകരമാണ്.

യഥാർത്ഥത്തിൽ ആധുനിക ന്യൂറോ സയന്സിന്റെയും, ജെനെറ്റിക് സയന്സിന്റെയും, ഇവല്യൂഷനറി സൈക്കോളജിയുടെയും അറിവുകളാണ് ആധുനിക സൈക്കോളജിയായി നിലനിൽക്കുന്നത്.
ഇതൊന്നും അറിയാതെ കുറെ വിശ്വാസപ്രമാണങ്ങളുമായി മനുഷ്യരെ ഉദ്ധരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ തങ്ങളുടെ ആത്മനിഷ്ഠ നിലപാടുകളിൽ നിന്ന് ക്ലിനിക്കൽ ചേരുവകൾ നിർമ്മിക്കുകയാണ്. അവ്യവസ്ഥയുള്ള മനുഷ്യരെ കൗൺസിലിംഗിലൂടെയോ, സന്മാർഗ പരിശീലങ്ങളുലൂടെയോ സമുദ്ധരിക്കാൻ കഴിയുകയില്ല. വികസിപ്പിച്ചെടുത്ത നീതിന്യാ വ്യവസ്ഥകൾ, നീതിനിർവഹണ ഏജൻസികൾ തുടങ്ങിയവയുടെ ഫലപ്രദമായ പ്രവർത്തനമാണ് സമാധാനപരമായ ജീവിതം. ജീവിത സൗകര്യങ്ങളുടെ വികാസമാണ് ജീവിത ഗുണം സൃഷ്ടിക്കുന്നത്.

##മനുഷ്യർക്ക് വേണ്ടത് ഉപദേശങ്ങളോ?

ഉയർന്ന സസ്തനി ജീവികളുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ മാത്രം കാണുന്ന ചില സവിശേഷതകൾ മനുഷ്യ ജീവിയിൽ പൂർണ്ണ വളർച്ചയെത്തിയാലും നിലനിൽക്കുന്നു- നിയോട്ടണി എന്ന പ്രതിഭാസം.നീണ്ട ശൈശവത്തിലൂടെ മനുഷ്യ സമൂഹം പകർന്നുകൊടുക്കുന്ന അതിജീവന അറിവാണ് മനുഷ്യരെ ജീവിശേഷിയുള്ളവരാക്കുന്നത്. എന്നാൽ കുട്ടിക്കാലത്തെ ഈ വിധേയത്വ പ്രത്യേയ്കതകൾ പ്രായപൂർത്തിയായിട്ടും മനുഷ്യരിൽ നിലനിന്നു പോരുന്നു.

ബോധപൂർവം അറിവ് നേടുന്നതിന്റെ ഭാഗമായി മനുഷ്യരിൽ കയറിവന്ന ചില ചോദ്യങ്ങൾ അവരിൽ സമസ്യകളുണ്ടാക്കി. ജീവിതത്തിന്റെ അർത്ഥമെന്ത്?എന്തുകൊണ്ട് മരിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങൾ അമ്പരിപ്പിച്ച മനുഷ്യർ ജീവിത നീഗൂഢതകൾക്ക് ഉത്തരം നൽകുമെന്ന് അവകാശപ്പെട്ട വിശ്വാസ പദ്ധതികൾ മോഹനങ്ങളായി. മനുഷ്യരെയും പ്രകൃതിയെയും ക്കുറിച്ചുള്ള അന്വേഷണം ജീവിതകാലം മുഴുവൻ തുടരുമെങ്കിലും ഒരിക്കലും അന്തിമ നിഗമനത്തിലെത്തുന്നില്ല. അതിനാൽ സമഗ്ര പരിഹാരം പ്രഖ്യാപിക്കുന്ന വിശ്വാസ രൂപങ്ങൾ മനുഷ്യർക്ക് പ്രലോഭനീയമാണ്. അവിടെയാണ് ആശയവാദ മനഃശാസ്ത്ര ചേരുവകളുടെ സ്വരൂപണം നടക്കുന്നത്.

പതിനായിരക്കണക്കിന് സവൽത്സരങ്ങളിലൂടെയുള്ള അതിജീവനത്തിന്റെ ഫലമായി മനുഷ്യ സമൂഹം ആർജ്ജിച്ചെടുത്ത അറിവുകൾ മനുഷ്യർ മനസ്സിലാക്കുന്നത് മറ്റുമനുഷ്യരിൽ നിന്നു തന്നെയാണ്. നമുക്ക് ചുറ്റും പതിനായിരക്കണക്കിന് വിഭവങ്ങളുണ്ട്. അവയിൽ തന്നെ ഒരു ചെറിയ ശതമാനം മാത്രമേ നാം ഭക്ഷിക്കുന്നുള്ളു.ഏതെല്ലാം ഭഷ്യ യോഗ്യം – അയോഗ്യം എന്ന് നാം അറിഞ്ഞത് അതെല്ലാം മറ്റു മനുഷ്യർ ഉപയോഗിച്ചപ്പോൾ അവർക്കു ഉണ്ടായ അനുഭവങ്ങളിൽ നിന്നാണ്. ചിലവ ഭഷിച്ചപ്പോൾ മനുഷ്യർ ചത്തുപോയി ചിലവ മനുഷ്യന്റെ വിശപ്പകറ്റി.ഒരു വ്യക്തിയുടെ അനുഭവങ്ങൾ സമൂഹത്തിലെ മറ്റു അംഗങ്ങൾക്ക് വാക്കുകളിലൂടെയോ പ്രതീകങ്ങളിലൂടെയോ പകർന്നുകൊടുക്കാൻ കഴിയും.അവരുടെ അനുഭവങ്ങൾ അതേ രീതിയിൽ നാം അവർത്തിക്കേണ്ടതില്ല . വിവരങ്ങളുടെ സംഭരണമുണ്ട് മനുഷ്യസമൂഹത്തിന്. മനുഷ്യരുടെ സഹസ്രാബ്ദങ്ങളായുള്ള ജീവിത പ്രക്രിയയുടെ ആകെത്തുകയാണിത്. മനുഷ്യന്റെ അറിവ് ഒരു വ്യക്തിയുടെയല്ല. മനുഷ്യ സമൂഹത്തിന്റേതാണ്. ജീവിത സൗകര്യങ്ങൾ വികസിച്ചുവന്നത് അതീജീവനത്തിന്റെ ഫലമായി നേടിയ അറിവുകളുടെ ഫലമാണ്. അതൊരിക്കലും ആത്മജ്ഞാനത്തിലൂടെ നേടിയതല്ല. ഒരു പ്രവാചകനും ഒന്നും കണ്ടുപിടിച്ചിട്ടില്ല.

പ്രകൃതി ശക്തികളെ നോക്കി സംഭീതമായി കഴിഞ്ഞിരുന്ന പ്രാകൃത ഭാവാദികൾ ഇന്നും മനുഷ്യനിൽ അന്യമൊന്നുമല്ല. മനുഷ്യജീവികൾ ഇന്നും അന്ധാളിച്ചു നിന്ന് അഭയത്തിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. പരസ്‌പരം സഹായം കൊടുത്തു ജീവിക്കുന്ന മുന്തിയ സസ്തനിജീവികളായ നമുക്ക് നാഗരിക ജീവിതത്തിന്റെ വിഷമ സന്ധിയിൽ ചില വഴിമുട്ടലുകൾ അനുഭവപ്പെടാം. അതാതുമേഖലകളിൽ സവിശേഷ അറിവുള്ളവരുടെ വിവരങ്ങൾ പ്രശ്‌നപരിഹാരത്തിന് ഗുണം ചെയ്യും. ഇലെക്ട്രിഷ്യൻ തൊട്ട് സോഫ്റ്റ്‌വെയർ എൻജിനീയർ വരെ നിരവധി ആളുകളുടെ സഹായം നമുക്ക് വേണ്ടിവരും. മനുഷ്യർ പരസ്‌പരം സഹായിച്ചു ജീവിക്കുകയാണ്. അതിൽ ജീവിതത്തിന്റെ ഉണ്മ പറഞ്ഞു നടക്കുന്നവരുടെ,ജീവിത വിജയത്തിനുള്ള നൂതന പഥങ്ങളും സ്വയം വികസിക്കാനുള്ള ആശയങ്ങളും ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്നവർ ഒരിക്കലും ദൈനം ദിന ജീവിതമാതൃകളുടെ ചേരും പടികളാകുന്നില്ല.

By Prasad Amore

You might also like