“ഇങ്ങനെയാണേൽ പപ്പ സ്കൂളിൽ വരണ്ട, എല്ലാവരും എന്നെ കളിയാക്കും” മകനെ കുറിച്ചുള്ള അമ്മയുടെ പോസ്റ്റ് വൈറൽ..!!

71

ചെറിയ കുട്ടികൾ ഇങ്ങനെയാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർ അത് മസസിൽ സൂക്ഷിക്കും, അപ്രതീക്ഷിതമായ സമയങ്ങളിൽ അത് പുറത്തേക്ക് വരും, ഇന്നത്തെ കാലത്തെ പരസ്യങ്ങൾ കുട്ടികൾക്ക് തെറ്റായ മെസ്സേജ് നൽകുന്നു, പരസ്യത്തിന്റെ പ്രചാരണത്തിന് വേണ്ടി എന്ത് ട്രിക്കുകളും ഉപയോഗിക്കുന്ന കമ്പനികൾക്ക് എതിരെ അഞ്ചു ബോബി നരിമറ്റം എഴുതിയ പോസ്റ്റ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്റെ ഇളയ മകൻ നൂനൻ ടീവി ഓണാക്കുമ്പോളെ ഓടി വരും. അവൻ പരസ്യത്തിന്റെ ആളാണ്‌. ഇഷ്ടപ്പെട്ട പരസ്യങ്ങൾ വന്നാൽ ചാനൽ മാറ്റാൻ പാടില്ല. വേറെ വഴി ഇല്ലാത്തോണ്ട് ഞാനും കാണും. “ഇങ്ങനെ ആണേൽ പപ്പ സ്കൂളിൽ വരണ്ട. എല്ലാരും എന്നെ കളിയാക്കും. “തല നരച്ചു തുടങ്ങിയ അപ്പനെ ചൂണ്ടി മകൾ ചിണുങ്ങുന്നു. ഹെയർ ഡൈടെ പരസ്യമാണ്. മകളുടെ മുഖത്തെ പുച്ഛം കണ്ടു വിഷമിച്ചു നിൽക്കുന്ന അപ്പൻ സ്‌ക്രീനിൽ. എനിക്ക് പെട്ടന്ന് എന്റെ അപ്പനെ ഓർമ വന്നു.

അപ്പൻ കഠിനാദ്ധ്വാനി ആയ, മിതഭാഷിയായ, കാർക്കശ്യക്കാരനായ ഒരാളായിരുന്നു. വലിയ തോർത്താണ് സ്ഥിരം വേഷം. ചിലപ്പോൾ ലുങ്കിയും. എന്റെ ഓർമയിൽ വളരെ അപൂർവം അവസരങ്ങളിലെ വെള്ള മുണ്ടുടുക്കാറുള്ളു ;മരിച്ചടക്ക്, കല്യാണം, ഞായറാഴ്ച കുർബാന ഒക്കെ കൂടാൻ പോകുമ്പോൾ മാത്രം. ഷേവ് ചെയ്യുക, കൃത്യമായ ഇടവേളകളിൽ മുടി വെട്ടുക ഒക്കെ അപ്പന് ആഡംബരമാണ്. എന്റെ ചെറുപ്പത്തിൽ അക്കര സ്കൂളിനോട് ചേർന്നുള്ള ഇറക്കു പറമ്പിൽ (സർക്കാർ സ്ഥലം സിമ്പിളായി കുറച്ചു നാളത്തേക്ക് സ്വയം ഭരണാവകാശ പ്രദേശമാക്കും ) അപ്പൻ വാഴ വെക്കുമായിരുന്നു. എന്നെ കൂടാതെ അങ്ങേർക്കു ഒറിജിനൽ വാഴ കൃഷി ഉണ്ടായിരുന്നെന്ന് !!! ഉച്ചക്ക് ഉണ്ണാൻ വിടുമ്പോൾ ഞാനും പാത്രവുമായിട്ടു അങ്ങോട്ട്‌ ഓടും. സ്നേഹം കൊണ്ടൊന്നുമല്ല, അപ്പൻ ഉണ്ണാൻ പൊതി തുറക്കുമ്പോൾ ചാടി വീണ് മീൻ വറുത്തതും മുട്ട പൊരിച്ചതും ഒക്കെ ഇരന്നു മേടിക്കാൻ. നിറയെ മണ്ണും ചെളീം വിയർപ്പുമുള്ള തോർത്തിൽ കൈ തുടച്ചു ബീഡി ഒക്കെ വലിച്ചു നിൽക്കുന്ന രൂപം ഇപ്പോളും ഓർമയുണ്ട്. അപ്പന്റെ കറി മേടിക്കാൻ ചിലപ്പോൾ എന്റെ വാലിൽ തൂങ്ങി ശശിയോ തോമസുകുട്ടിയോ ഒക്കെ വരും. നാശങ്ങൾ. ഞാൻ തന്നെ ഒസാണ്. അപ്പൊ അതിന്റെ മീതെ ഓസാൻ വരുന്നു. ??

PTA മീറ്റിംഗ് ഉള്ളപ്പോൾ തോർത്ത്‌ എടുത്തു തോളത്തിട്ടു ലുങ്കി ഉടുത്തു അപ്പൻ വരും. ബാക്കി പിള്ളേരുടെ അപ്പന്മാരും പണിസ്ഥലത്തു നിന്നാരിക്കും വരുന്നത്. ചിലര് കൈപ്പക്കവലയിൽ തടിപ്പണിക്ക് പോയിട്ടു ദേഹം മുഴുവൻ ചൊറിയുന്ന മരപ്പൊടി ആയിട്ടും, ചായക്കടേൽ പണിക്കു നിൽക്കുന്നോരു മുണ്ടേൽ പുളിശ്ശേരി പാടായിട്ടും, റബ്ബർ കുഴി കുത്താൻ പോകുന്നോരു ചുവന്ന മണ്ണുള്ള തോർത്ത്‌ ഉടുത്തും ഒക്കെ വരും. ഞങ്ങൾക്കാർക്കും യാതൊരു ആക്ഷേപവും ഇല്ലാരുന്നെന്നു മാത്രമല്ല, ഓടിപ്പോയി കയ്യേൽ തൂങ്ങുവേം ചെയ്യുവാരുന്നു. ആ പറ്റിയ മണ്ണും കറയും ചെളിയും ഒക്കെയാണ് ഞങ്ങളുടെ പുസ്തകവും സ്ലെയ്റ്റും ഉടുപ്പും ഞായറാഴ്ചകളിലെ ഇറച്ചിക്കറീം ഒക്കെയായി മാറുന്നതെന്ന് ആരും പറയാതെ തന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു.

ചിലപ്പോളൊക്കെ സ്കൂളു വിട്ടു വരുമ്പോൾ ഇവരിൽ പലരും സ്വന്തമായി ചിട്ടപ്പെടുത്തിയ ചില പ്രത്യേക നൃത്ത ചുവടുകളോടെ കുടയത്തൂര് ഷാപ്പിൽന്നു ഇറങ്ങി വരും. ?സിൽക് സ്മിതയെ പോലെ മയക്കം തുളുമ്പുന്ന കണ്ണുകളുമായി നിൽക്കുന്ന അവനവന്റെ അപ്പനേം കയ്യേൽ പിടിച്ചു വലിച്ചു തോടും കുത്തു കല്ലും ഒക്കെ കേറി വീട്ടിൽ പോണം. ഞാൻ ഇങ്ങോട്ട് വലിക്കുമ്പോ അപ്പൻ അങ്ങോട്ട്‌ ചെരിയും. പോകുന്ന വഴിക്ക് മുഴുവൻ വിദ്യാഭ്യാസത്തിന്റ മഹത്വം, സ്വന്തം കാലിൽ നില്കുന്നതിന്റ ആവശ്യകത എന്നീ വിഷയങ്ങളിൽ അപ്പൻ ഉപന്യസിക്കും. സ്വന്തം കാലേൽ പോയിട്ടു നാല് കാലേൽ നിൽക്കാൻ പറ്റാത്ത ആളാണ്‌ !!! വീട്ടിൽ ചെന്നാൽ നമ്മൾ ബാറ്റൺ അമ്മക്ക് കൈ മാറും. അമ്മ വളർന്നു വരുന്ന പെണ്മക്കൾ, സ്വർണമില്ലായ്മ, ജപ്തി ഭീഷണി ഒക്കെ അടങ്ങിയ പ്രസംഗ പെട്ടി തുറക്കുന്ന തക്കത്തിന് അപ്പനെ തിണ്ണേലോട്ടു തള്ളിയിട്ടു ഞാൻ കളിക്കാനോടും.

കോളപ്ര സ്കൂളിലെ ഒരു PTA മീറ്റിംഗ്. അപ്പൻ പതിവില്ലാതെ വെള്ള മുണ്ടുടുത്തു വരുന്നത് കണ്ടപ്പോ ഞാൻ ഓടി ചെന്നു. അപ്പോ ചെറിയ ഒരു പ്രശ്നം. ആള് ഷാപ്പിൽ ഹാജർ വച്ച ലക്ഷണം ഉണ്ട്. ഹൈ സ്കൂളുകാരിക്ക് ചെറിയ ഒരു ദുരഭിമാനം. ഒപ്പിട്ടിട്ടു അപ്പൻ പോയിക്കഴിഞ്ഞു വാകേടെ ചോട്ടിൽ ഞാൻ താടക്കും കൈ കൊടുത്തിരുന്നു. “എന്നാടി നിന്റെ ആരേലും ചത്തോ? ” ഞാൻ ഞെട്ടി എണീറ്റു. ഷാജനാണ്.അവൻ പ്രാകൃതമായ ഭാഷയിൽ വിഷമത്തിന്റ കാരണം അന്വേഷിക്കുകയാണ്. മുക്കീം മൂളീം ഞാൻ കാര്യം അവതരിപ്പിച്ചു. അവൻ, ഇങ്ങു വന്നേടി എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു താഴേക്കുള്ള സ്റ്റെപ്പിന്റെ മുകളിൽ കൊണ്ട് നിർത്തി. കിണറിന്റെ കരയിലാണ് പടിക്കെട്ട് അവസാനിക്കുന്നത്. കിണറ്റു കരയിൽ അഴിഞ്ഞു വീഴാറായ പുള്ളികൈലി വാരി ഉടുത്തു ഒരു രൂപം. എന്റെ തല പിടിച്ചു അങ്ങോട്ട്‌ തിരിച്ചിട്ട് അവൻ ഒരു ചോദ്യം. “അത് ആരാന്നു അറിയാവോ? ” ഞാനെങ്ങനെ അറിയാനാണ്. “എന്നാലേ അത് എന്റെ അപ്പനാ. പൂക്കുറ്റി പൂസാ. പടി കേറാൻ മേലാത്തോണ്ടു അവിടെ ചാരി വച്ചേക്കുന്നതാ.മോസസ് സാറും ഞാനും കൂടെ അവിടെ പോയാ ഒപ്പിടീച്ചത്. ഇനി ഇതിനെ കെട്ടിവലിച്ചു വീട്ടിൽ കൊണ്ടു വിട്ടിട്ടു വേണം എനിക്ക് റേഷൻ കടേൽ പോകാൻ. ” ഞാൻ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോയി. ചിരിച്ചാൽ അവൻ എന്നെ ഉന്തി ഇട്ടു കൊല്ലും. ??ഒരു മയോം ഇല്ലാത്തവനാണ്. എനിക്ക് പെട്ടന്ന് എന്റെ അപ്പനോട് ഒരു ബഹുമാനം ഒക്കെ തോന്നി. ????. ഇതിൽ ഏറ്റോം വലിയ കാര്യം എന്താണെന്ന് വച്ചാൽ ഒരാളും അവനെ കളിയാക്കിയില്ല എന്നതാണ്. (ഇനി ആരും കളിയാക്കാനും ധൈര്യപ്പെടില്ല. അവനിപ്പോ ടിപ്പർ ഓടിക്കുവാണ്. ??)
മക്കൾ പഠിക്കുന്ന സ്കൂളിൽ പൈപ്പ് കുഴി കുത്താനും മണ്ണെടുക്കാനും വരുന്ന, അതേ വേഷത്തിൽ ഉച്ചക്ക് ടീച്ചർമാരെ കാണാൻ വരുന്ന, ചെളി പറ്റിയ തോർത്ത്‌ പൊക്കി അണ്ടർ വെയറിന്റെ പോക്കറ്റിൽന്നു മുട്ടായി കാശ് തരുന്ന ഞങ്ങളുടെ അപ്പന്മാരുടെ നരച്ച മുടിയോ, ഷേവ് ചെയ്യാത്ത താടിയോ, ചുളുങ്ങിയ മുണ്ടോ ഒന്നും ഞങ്ങൾക്ക് ആർക്കും ഒരു പ്രശ്നോം അല്ലായിരുന്നു.

പരസ്യത്തിന്റെ അവസാനം പരിഷ്കാരി മമ്മി തലേൽ തൂക്കുന്ന ഏതാണ്ട് കുന്ത്രാണ്ടം അപ്പന് കൊടുത്തിട്ടു അത് തൂത്തു കുട്ടപ്പനായി കൊച്ചിന്റെ സ്കൂളിൽ പോകാൻ ഉപദേശിക്കുന്നു. അതിനു പകരം ആ കുഞ്ഞിനെ ചേർത്ത് നിർത്തി ഒരപ്പന്റെ സൗന്ദര്യം, അങ്ങേരുടെ സ്നേഹവും കരുതലും അദ്ധ്വാനവും ആണെന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. അമ്മയുടെ മഹത്വം പറയുന്നവരിൽ ചുരുക്കം ചിലരെങ്കിലും, ഒരു ആയുസ്സ് മുഴുവൻ കുടുംബത്തിനു വേണ്ടി വെയിലിൽ ഉരുക്കുന്ന അപ്പനെപ്പറ്റി പറയാൻ മറക്കുന്നുണ്ട്.
“മരമായ മരമെല്ലാം കൊണ്ട വെയിലാണ് ഈ തണൽ ” എന്ന് പറഞ്ഞ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ?

You might also like