ആദ്യം കണ്ടപ്പോൾ കുത്തിന് പിടിച്ചു തല്ലിയൊടിക്കുമെന്ന് ഭീഷണി; ഇന്നും പിരിയാത്ത സൗഹൃദത്തിന് തുടക്കം ഇങ്ങനെ..!!

1,658

മോഹൻലാൽ സിനിമയോളം ഇഷ്ടപ്പെടുന്നത് ആണ് കൂട്ടുകാരും സൗഹൃദങ്ങളും. പ്രിയദർശനും സുരേഷ് കുമാറും എം ജി ശ്രീകുമാറും എല്ലാം മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഒരുമിച്ചു ഒരേ സമയം സിനിമയിൽ എത്തി ഇന്നും പിരിയാത്ത കൂട്ടുകാർ ആയി തുടരുന്ന സൗഹൃദം. മണിയൻപിള്ള രാജു അടക്കം പലരും ലാലിനൊപ്പം ഒരേ കോളേജിൽ പഠിച്ചവർ ആണ്. അതിൽ അടുത്ത സൗഹൃദം ആണ് എം ജി ശ്രീകുമാറുമായി ഉള്ളത്. ഇവരും പഠിച്ചതും വളർന്നതും എല്ലാം തിരുവനന്തപുരത്ത് ആണ്. മോഹൻലാൽ അഭിനയ ലോകത്തിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ അതിന് ഒപ്പം ഗായകൻ എന്ന നിലയിൽ എം ജി ശ്രീകുമാറും വളർന്നു.

എം ജി മോഹൻലാലിന് വേണ്ടി പാടിയാൽ അത് മോഹൻലാൽ തന്നെ പാടിയത് ആണെന്ന് പലരും ഇന്നും വിശ്വസിക്കുന്നു. കോളേജ് പഠനം മുതൽ ഇരുവരും സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ആദ്യ കണ്ടുമുട്ടൽ നല്ല രീതിയിൽ ആയിരുന്നില്ല എന്ന് എം ജി ശ്രീകുമാർ പറയുന്നു. ആദ്യം കണ്ടപ്പോൾ ഒരു സംഘർഷത്തിൽ കൂടി ആയിരുന്നു തുടക്കം എന്ന് എം ജി ശ്രീകുമാർ പറയുന്നു.. ആ സംഭവത്തെ കുറിച്ച് എം ജി ശ്രീകുമാർ പറയുന്നു..

“പക്ഷേ മോഹൻലാലുമായി സൗഹൃദത്തിലാകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ലാൽ എംജി കോളജിലും പ്രിയൻ യൂണിവേഴ്സിറ്റി കോളജിലും ഞാൻ ആർട്സ് കോളജിലുമാണ് പഠിച്ചത്. കലാലയ ജീവിതം തുടങ്ങിയകാലത്ത് തിരുവനന്തപുരത്ത് ഒരു ഫല പുഷ്പ പ്രദർശന മേളയുണ്ടായിരുന്നു. പ്രദർശനം മാത്രമായിരുന്നില്ല ഗാനമേളയും ഡാൻസും ഫാഷൻ ഷോയും ഒക്കെ ഉണ്ടായിരുന്നു. എല്ലാ കോളജിലെയും വിദ്യാർഥികൾ അവിടെ വരുമായിരുന്നു.

അതു പക്ഷേ പ്രദർശനം കാണാൻ വേണ്ടിയൊന്നും ആയിരുന്നില്ല. മറ്റു കോളജിൽ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണാനായിരുന്നു. ഞാനും പ്രിയനും മോഹൻലാലും ഒക്കെ ആ ഉദ്ദേശത്തിലാണ് പോയത്. പക്ഷേ ഏതെങ്കിലും പെൺകുട്ടിയോട് മറ്റു കോളജിലെ വിദ്യാർഥികൾ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താൽ ആ കോളജിലെ ആൺകുട്ടികൾ പ്രശ്നമുണ്ടാക്കും. മേള നടക്കുന്നതിനിടയിൽ എംജി കോളജിലെ ഒരു പെൺകുട്ടിയെ ഞങ്ങളുടെ കോളജിൽ നിന്നും വന്ന ഏതോ പയ്യൻ കമന്റടിച്ചു.

ഇതു ചോദിക്കാൻ വരുന്നത് മോഹൻലാൽ ആണ്. അന്ന് എംജി കോളജിന്റെ ക്യാപ്റ്റൻ മോഹൻലാൽ ആയിരുന്നു. അദ്ദേഹം അവിടുത്തെ വലിയ ഗുസ്തിക്കാരനും ആയിരുന്നു. കമന്റടിച്ച കാര്യം ചോദിക്കാൻ വന്നപ്പോൾ കണ്ടത് എന്നെയാണ് ഞാനാണ് അത് ചെയ്തതെന്നു തെറ്റിദ്ധരിച്ച് ലാൽ വന്ന് ദേഷ്യത്തോടെ എന്റെ ഷർട്ടിൽ കയറി പിടിച്ചിട്ട് പറഞ്ഞു‘ നീ ആർട്സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെൺപിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താൽ നിന്നെ ഞാൻ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാൽ പറഞ്ഞതു പോലെ ചെയ്യും’.

അന്ന് ഞാൻ വളരെ മെലി‍ഞ്ഞിട്ടായിരുന്നു. മോഹൻലാൽ ഗുസ്തിക്കാരനല്ലേ പറഞ്ഞതു പോലെ ചെയ്താൽ ഞാൻ ഒടിഞ്ഞു പോകുമെന്ന് എനിക്കുറപ്പായിരുന്നു. ലാലിന്റെ അന്നത്തെ വാക്കു കേട്ടപ്പേൾ ഞങ്ങൾ എല്ലാവരും ചേർന്ന് അവിടെ നിന്നും തിരിച്ചു പോന്നു. ഞാൻ പാവമാണെന്നും കമന്റടിച്ചത് മറ്റാരോ ആണെന്നും പ്രിയൻ അന്ന് ലാലിനോടു പറഞ്ഞു.”.

You might also like