നിപ ഭീതിയല്ല വേണ്ടത്, ജാഗ്രത; പകരുന്നത് എങ്ങനെ, മുൻകരുതലുകൾ..!!

60

ഒരു വർഷം മുമ്പ് നമ്മൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയിൽ ഒന്നായിരുന്നു നിപ. 2018 മെയിൽ ആയിരുന്നു നിപ നമ്മൾ വിജയകരമായി നേരിട്ടത്. വീണ്ടും തിരിച്ചെത്തുന്നു എന്നറിയുമ്പോൾ ഭയവും ഭീതിയും ഒന്നുമല്ല വേണ്ടത്. ജാഗ്രതയാണ് ഏറ്റവും കൂടുതൽ വേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായി ആണ് നിപ എത്തുന്നത്.

എങ്ങനെയാണ് നിപ പകരുന്നത് എന്നു നമുക്ക് അറിയാം,

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് മനുഷ്യരിലേക്ക് പകരുന്നത്.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നിപ പകരാം, ശ്രദ്ധിച്ചില്ലെങ്കിൽ രോഗികളെ പരിചരിക്കുന്നവർക്കും നിപ പകരാം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങൾ, വവ്വാൽ കടിച്ച പഴങ്ങൾ എന്നിവ ഉള്ളിൽ എത്തുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് എത്തുന്നത്.

രോഗലക്ഷണങ്ങൾ ഇവയൊക്കെയാണ്,

മുകളിൽ പറഞ്ഞ രീതിയിൽ അണുബാധ ഉണ്ടായാൽ അഞ്ചു മുതൽ 14 ദിവസം കഴിയുമ്പോഴേക്കും ലക്ഷണങ്ങൾ പ്രകടമാകും.

പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയവ ഉണ്ടാവും.

ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ രണ്ട് ദിവസത്തിന് ഉള്ളിൽ ബോധക്ഷയം ഉണ്ടായേക്കാം. തലച്ചോറിനെയും ബാധിക്കും.

എങ്ങനെയാണ് നിപ ബാധിച്ചോ എന്നുള്ള സ്ഥിരീകരണം നടത്തുന്നത്,

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറീബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്നും റിയൽ ടൈം പൊളിമറേസ് ചെയിൻ റിയാക്ഷൻ (RTPCR) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ച് എടുക്കാം.

അസുഖം മൂർഛിക്കുന്ന ഘട്ടത്തിൽ ഏലിസ പരിശോധനയിലൂടെയും തിരിച്ചറിയാം.

എന്തൊക്കെയുമാണ് നിപ വരുന്നത് തടയാൻ എടുക്കാൻ കഴിയുന്ന മുൻകരുതലുകൾ,

അസുഖം വന്നശേഷമുള്ള ചികിത്സയെക്കാൾ നല്ലത് അതിന് മുന്നേ തന്നെയുള്ള പ്രതിരോധം ആണ്.

വവ്വാലുകൾ ധാരാളമായി ഉള്ള സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന കള്ള്, പഴങ്ങൾ എന്നിവ ഉപയോഗിക്കാതെ ഇരിക്കുക.

രോഗിയുള്ള സമ്പർക്കം ഉണ്ടായാൽ കൈകളും ശരീരവും നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

രോഗിയുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം.

രോഗിയുടെ മാത്രമായി ഉപയോഗിക്കുന്ന സാധന സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കണം, വസ്ത്രങ്ങളും മറ്റും നന്നായി കഴുകി വെയിലിൽ ഉണക്കി എടുക്കണം.

രോഗികൾക്ക് പരിപാലനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ പിന്നീട് ഉപയോഗിക്കാതെ നശിപ്പിച്ച് കളയുക.

അതുപോലെ തന്നെ നിപ ബാധിച്ച് മരണത്തിന് കീഴടങ്ങിയവരെ ചുംബിക്കാനോ സ്‌പർശിക്കാനോ പാടില്ല. മൃതദേഹം കുളിപ്പിച്ചവർ സോപ്പ് ഇട്ട് കുളിക്കണം.

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖമായും ശാരീരിക സ്രവങ്ങളായും സമ്പർക്കം ഉണ്ടാവരുത്.