സൂപ്പർസ്റ്റാറുകൾക്ക് മുകളിൽ ആണ് പാർവതിയുടെ സ്ഥാനം; ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ..!!

37

ഒരു വലിയ ഇടവേളക്ക് ശേഷം പാർവതി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, ബോബി സഞ്ജയ് ടീമിന്റെയാണ് ചിത്രത്തിന്റെ തിരക്കഥ, പാർവതിക്ക് ഒപ്പം, ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദിക്ക്, എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടി തീയറ്ററുകളിൽ മുന്നേറുന്ന ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണവുമായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ എത്തിയിരിക്കുകയാണ്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

‘ഉയരെ’ സാമൂഹമൊന്നാകെ കാണേണ്ട സിനിമ

മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ’ എന്ന സിനിമ ഏറെ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. പെണ്കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങൾക്ക് നേരയാണ് ‘ഉയരെ’ വിരൽ ചൂണ്ടുന്നത്. സമൂഹത്തിലെ ഒരു അംഗം എന്ന നിലയിൽ ഒരു പെണ്കുട്ടിക്ക് അനുഭവിക്കാൻ കഴിയേണ്ടത് പൂര്‍ണ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അവസരങ്ങൾ ഓരോ പൗരനും തുല്യമായി ഉപയോഗിക്കാൻ കഴിയുമ്പോഴാണ് യഥാർത്ഥ ജനാധിപത്യം പുലരുക. എന്നാൽ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വ സമീപനം പെണ്കുട്ടികയുടെയും സ്ത്രീകളുടെയും അത്മാഭിമാനത്തിന് നേരെ കടുത്ത വെല്ലു വിളികള്‍ ഉയർത്താറുണ്ട്. ലളിതമായ പ്രതിപാദനത്തിലൂടെ പെണ്കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത അസമത്വത്തിന്റെ വാത്മീകങ്ങളാണ് ഈ സിനിമയിൽ തകര്‍ന്ന് വീഴുന്നത്. ആസിഡ് ആക്രമണത്തിന് വിധയയായ ഒരു പെണ്കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിൻവാങ്ങി അവഗണനയുടെ ഇരുട്ടിൽ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയർത്തെഴുന്നേൽക്കുന്ന അനുഭവമാണ് ചിത്രത്തിൽ വിശദീകരിക്കുന്നത്.

സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എങ്ങനെ ഗുണാത്മക ഉർജം സമൂഹത്തിന് കൈമാറാം എന്നതിന്റെ തെളിവാണ് ‘ഉയരെ’. ഇതോടൊപ്പം വർത്തമാനകാല സമൂഹത്തിൽ പടർന്നുവരുന്ന ഉപരിപ്ലവവും സ്വാർത്ഥ താൽപര്യത്തിലധിഷ്ടിതവുമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെ അപകടങ്ങൾ അനാവരണം ചെയ്യുകയും മറുവശത്ത് അന്തസുറ്റ സ്ത്രി പുരഷ സൗഹൃദത്തിന്റെ ആർദത പകർന്ന് നൽകുകയും ചെയ്യുന്നത് ആശ്വാസകരമായ അനുഭവമായി മാറുന്നു. പണം വരാൻ ഉദ്ദേശിക്കുന്ന ചില സിനിമകളിലൂടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും ഭീകര ദ്യശ്യങ്ങളും മനുഷ്യ ശരീരത്തെ ക്രൂരമായി ആക്രമിക്കുമ്പോൾ ലഭ്യമാകുന്ന സാഡിസവും വഴി യുവതലമുറയുടെ മസ്തിഷ്‌കത്തിൽ വിരസതയും വെറുപ്പും പകയും സ്ഷ്ടിക്കുമ്പോൾ അപൂർവമായെങ്കിലും തികഞ്ഞ മാനുഷികത സമൂഹത്തിന് ലഭ്യമാകുന്നത് ഒരു സൗഭാഗ്യം തന്നെയാണ്.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാർവതി തിരുവോത്ത് മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നു. കൗമാരത്തിന്റെ നിഷ്‌കളങ്കതയും ജിവിതത്തിന്റെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന പെണ്കുട്ടിയുടെ മനോവ്യാപാരങ്ങളും കൃത്യമായി പകർത്താൻ കഴിയുന്നതിലൂടെ പാർവ്വതി സൂപ്പർ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരടി മുകളിലാണെന്ന് തെളിയിക്കുന്നു. സിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന അവഹേളനങ്ങൾക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചപ്പോൾ പലരും ഭയന്നത് അവസരങ്ങള്‍ ലഭ്യമാകാതെ ഈ പ്രതിഭകൾ തമസ്‌കരിക്കപ്പെടുമോ എന്നാണ്. എന്നാൽ യഥാർത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാൻ കഴിയില്ലെന്ന് ഈ പെണ്കുട്ടി തെളിയിച്ചിരിക്കുകയാണ്.

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കളും സമൂഹവും കാണിക്കുന്ന അലസതക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രശംസാർഹമായ രീതിയിലാണ് ഈ നെഗറ്റീവ് ക്യാരക്ടറിനെ ആസിഫലി പകർത്തിക്കാട്ടിയത്. മിതമായ മികച്ച അഭിനയത്തിലൂടെ ടോവിനോ ഹ്യദ്യമായൊരു സൗഹൃദത്തിന്റെ പ്രതീകമായി മാറുന്നു.

തിരക്കഥ തയ്യാറാക്കിയ ബോബി സഞ്ജയ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അന്തസുറ്റ മേദസില്ലാത്ത ഭാഷാ പ്രയോഗങ്ങളും തിരക്കഥയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.

കുട്ടികളും രക്ഷിതാക്കളും ഈ സിനിമ നിർബന്ധമായും കാണണം. സർക്കാർ ഹോമിലെ കുട്ടികൾക്കായി വനിതാശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് സിനിമയുടെ ഒരു പ്രദർശനം ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഈ സിനിമ നിർമ്മിച്ച ഷെനുഗ, ഷെഗ്‌ന, ഷെർഗ (പി.വി. ഗംഗാധരന്റെ മക്കൾ) എന്നിവർക്കും സംവിധായകനും അണിയറ പ്രവർത്തർക്കും അഭിനന്ദനങ്ങൾ.

You might also like