നാക്കിൽ ചെറിയ പുണ്ണുമായി വന്ന മനുഷ്യൻ ജീവനോട് മല്ലടിക്കുന്നു; എംവിആർ ക്യാൻസർ സെന്ററിലെ ജീവനക്കാരുടെ അനാസ്ഥ തുറന്നെഴുതി യുവാവ്..!!

71

ഒരു MVR കാൻസർ സെന്റർ അപാരത

ഞാൻ മുഖപുസ്തകത്തിൽ അങ്ങനെ കാര്യമായി എഴുത്തറൊന്നുമില്ല, പക്ഷെ എനിക്കും ബന്ധുക്കൾക്കും ഉണ്ടായ അനുഭവം ഇനി ആ സ്ഥാപനത്തിൽ പോകുന്നവർക്ക് ഉണ്ടാകാതിരിക്കാൻ എന്നാലാവും വിധം ഉള്ള ഒരു എളിയ ശ്രമം

കഴിഞ്ഞ വെള്ളിയാഴ്ച (18/01/2019) രാവിലെ 07.02നു ഫോൺ അടിക്കുന്നത് കേട്ടാണ് ഉണരുന്നത്

നോക്കിയപ്പോ മോൻ ഏട്ടൻ കോളിങ്

ആ മോനേട്ടാ പറയൂ

സ്വതസിദ്ധമായ ശൈലിയിൽ മോനേട്ടൻ “ഏവടേ”

ഞാൻ വീട്ടിലുണ്ട്

പിന്നേ, ഒരു കാര്യമുണ്ട്, നിനക്ക് കോഴിക്കോട് MVR ഇൽ പരിചയമുള്ള ആരെങ്കിലുമുണ്ടോ?

എന്താ കാര്യം മോനേട്ടാ?

മ്മടെ കുട്ടേട്ടനു മിനിയാന്ന് ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു, നാവിൽ ഒരു ചെറിയ ക്യാൻസറിന്റെ തുടക്കമായിരുന്നു.

അയ്യോ കുട്ടേട്ടനോ? എന്നിട്ടു ഇപ്പൊ എന്ത് പറ്റി?

ഇപ്പൊ വെന്റിലേറ്ററിലേക്ക് മാറ്റി, ആകെ പ്രശ്നമാണ്, ഞങ്ങൾ അങ്ങട് പോയികൊണ്ടിരിക്കയാണ്

വെന്റിലേറ്ററിലോ? എന്താ ശെരിക്കും സംഭവിച്ചത്?

FYI:- കുട്ടേട്ടൻ (Mr. രാജൻ.എം, 48) എന്റെ അച്ഛൻ പെങ്ങളുടെ മകളുടെ ഭർത്താവ്,
എന്റെ അളിയൻ എന്നും പറയാം. ഇപ്പൊ ബാംഗളൂരിൽ NTRO(national Technical Research Institute)യിൽ ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന ഒരു സാധു മനുഷ്യൻ.
അദ്ദേഹത്തിന് കുറച്ചു നാളായി നാവിന്റെ ഇടതു ഭാഗത്തു ഒരു പുണ്ണുണ്ടായിരുന്നു. ചില മരുന്നുകൾ കഴിച്ചിട്ടും മാറാതായപ്പോൾ ബാംഗ്ലൂരിൽ തന്നെ ഉള്ള ആയുർവേദ ഡോക്ടർമാരായ ബന്ധുക്കളെ കാണിക്കുകയും ഇതൊരു നോൺ ഹീലിംഗ് അൾസർ ആണെന്നും എത്രയും വേഗം തൃശൂർ അമലയിൽ പോയി ഓൺകോളജി വിഭാഗത്തിൽ കാണിക്കണമെന്നും പറഞ്ഞു. നിർദേശാനുസരണം അമലയിൽ പോവുകയും ബിയോപ്സി പ്രകാരം കാൻസർ ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ഒരു സെക്കന്റ് ഒപ്പീനിയന് വേണ്ടി റെക്കമെൻഡേഷൻ പ്രകാരം ലേക്ക്ഷോറിൽ ഡോ. ഗംഗാധരൻ സാറിനെ കാണുകയും ചെയ്തു. അദ്ദേഹം ഇതൊരു ചെറിയ സർജറിയിലൂടെ ഭേദമാക്കാമെന്നും എന്തായാലും ഒരു P.E.T.scan എടുത്തിട്ടു വരൂ എന്ന് പറഞ്ഞു മടക്കി അയച്ചു.

അവിടെ ആ സ്കാൻ ചെയ്യാൻ തിരക്ക് കാരണം കുറച്ചു ദിവസം കഴിഞ്ഞേ പറ്റുള്ളൂ എന്നറിഞ്ഞു, എത്രയും പെട്ടന്ന് എവിടെ എടുക്കാൻ സാധിക്കും എന്നാലോചിക്കുമ്പോഴാണ് ലേക്ക്ഷോറിലെ മറ്റൊരു ഓൺകോളജിസ്റ് കോഴിക്കോട് MVR Cancer center & Research Institute-ഇൽ പരിചയമുള്ള ഡോക്ടർ ഉണ്ടെന്നും അവർ മുഖാന്തരം ഉടനെ തന്നെ P.E.T.scan ലഭ്യമാക്കാമെന്നും പറഞ്ഞു. അവിടേ തന്നെ ഒരു നല്ല ഓൺകോളജി സർജൻ ഉണ്ടെന്നും വേണമെങ്കിൽ തുടർ ചികിത്സ അവിടന്ന് ആകാമെന്നും ഇവിടുത്തെ അത്ര തിരക്കുണ്ടാകില്ലെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒമ്പതാം തിയതി സ്കാൻ ചെയ്യുകയും, പതിനൊന്നാം തിയതി റിസൾട്ട് ലഭിക്കുകയും ചെയ്തു. ഓൺകോളജി സർജൻ ഡോ.ശ്യാം വിക്രം റിപ്പോർട് നോക്കി നാവിനു പുറമെ ഒരു ലിംഫ് നോഡിൽ കൂടെ ഉണ്ടെന്നും, ഇത് ചെറിയ ഒരു സർജറിയിലൂടെ നീക്കമെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ചാം തിയതി സർജറിക്ക് വേണ്ടി അഡ്മിറ്റ് ആവുകയും മുന്നോടിയായുള്ള എല്ലാ പരിശോധനകളും ചെയ്യുകയും ചെയ്തു. പതിനാറാം തിയതി കാലത്തു സർജറി ചെയ്യുകയും, അത് പരിപൂർണ്ണമായി വിജയിച്ചു. അതെ ദിവസം വൈകീട്ടോടു കൂടി തന്നെ കുട്ടേട്ടനെ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഒരു സർജറി കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും കുട്ടേട്ടന്റെ മുഖത്ത് ഇല്ലായിരുന്നു. ചെറുതായി സംസാരിക്കുകയും, പത്രം വായിക്കുകയും, TV കാണുകയും ഒക്കെ ചെയ്തു. അടുത്ത ദിവസം(17/01/2019) കാലത്തും വൈകീട്ടും(05.00PM) ഡോകട്ർ വരികയും ഒരു കുഴപ്പവുമില്ല, 2 ദിവസത്തിനുള്ളിൽ വീട്ടിൽ പോകാമെന്നും അറിയിച്ചു.

ഇനിയാണ് ഇതെഴുതാൻ പ്രേരകമായ സംഭവങ്ങൾ,

രാത്രിയോട് കൂടി ചെറുതായി തൊണ്ടയിൽ വേദനയും ഏതോ ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ തുടങ്ങുകയും തൊട്ടടുത്തുള്ള നഴ്സസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

അവർ വന്നു വേദനക്കുള്ള ഒരു ഇൻജെക്ഷൻ എടുക്കുന്നതോടൊപ്പം “ആഹ്, ഇങ്ങനെ കുറച്ചു ബുദ്ധിമുട്ടുകൾ രണ്ടു മൂന്നു ദിവസത്തേക്ക് ഉണ്ടാകുമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന്” ആ കുഞ്ഞു മാലാഖ മന്ത്രിച്ചു.

എന്നാൽ പന്ത്രണ്ടു മാണി കഴിഞ്ഞപ്പോഴേക്കും വേദനയും ബുദ്ധിമുട്ടുകളും കലശമാവുകയും കുട്ടേട്ടൻ തന്നെ നഴ്സസ് സ്റ്റേഷനിൽ പോയി ഈ ബുദ്ധിമുട്ടുകൾ പറയുകയും ചെയ്തു, അപ്പോഴും ആ നേഴ്സ് വേണ്ട ശ്രദ്ധ കൊടുക്കാതെ ഇതൊക്കെ സ്വാഭാവികമാണ് എന്ന മട്ടിൽ പ്രതികരിച്ചു.

ഏതാണ്ട് രണ്ടു-മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളാവുകയുംഅതെ സമയം കൂടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാർ മൂന്നിൽ അധികം തവണ നഴ്സസ് സ്റ്റേഷനിൽ അടിയന്തിര വൈദ്യ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു തവണ ഈ നേഴ്സ് മുറിയിൽ വന്നപ്പോൾ എന്താ മുറിയിൽ ഒന്നിൽ അധികം ആള് നിൽക്കുന്നതെന്നും നല്ല ഒരാളെയേ കാണാൻ പാടുള്ളൂ എന്നും ഉച്ചത്തിൽ ആക്രോശിച്ചു.

നാലുമണിയോട് കൂടി ശ്വാസം കിട്ടാതെ സ്വന്തം തലമുടി പിടിച്ചു വലിച്ചും, കഴുത്തിൽ ഉള്ള സർജറി ചെയ്ത തുന്നലിലൂടെ രക്തം ശ്രവിക്കുമ്പോഴും, മുഖത്തും കഴുത്തിലും നീര് വന്നു വീർത്തു ശ്വാസത്തിനായി കേഴുമ്പോഴും അടിയന്തിരവൈദ്യ സഹായം ആ ദൈവത്തിന്റെ മാലാഖ നൽകുകയോ, ഡോക്ടർമാരെ വിളിക്കുകയോ ചെയ്തില്ല. അതിനു ശേഷം നിന്ന നിൽപ്പിൽ മൂത്രം പോകുകയും രക്തം ശർദ്ധിക്കുകയും ചെയ്തു രോഗി പിന്നിലൊട്ടു വീണപ്പോൾ ആണ് അവർ അടിയന്തിര സഹായത്തിനായി ഡോക്ടറെ വിളിക്കുകയും code blue ആവശ്യപ്പെടുകയും ചെയ്തത്.

4.29 am നു ഡോക്ടർ വരുമ്പോൾ പരിപൂർണ്ണമായും ജീവൻ നഷ്ടപെട്ട അവസ്ഥയിലായിരുന്നു ഞങ്ങളുടെ പ്രിയ കുട്ടേട്ടൻ. തുടർന്ന് code blue team കൂട്ടിരിപ്പുകാരെ പുറത്താക്കുകയും മുൻപ് നൽകേണ്ടിയിരുന്ന അടിയന്തിര വൈദ്യ സഹായം നൽകുകയും ഉടൻ തന്നെ ICUവിലക്ക് മാറ്റുകയും ചെയ്തു. CPR & tracheotomy ചെയ്ത് Full Ventilation ഉടൻ തന്നെ നൽകുകയും ചെയ്തതിന് ശേഷമാണ് പിന്നെ ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. ഇന്ന് 23/01/2019 ഈ സമയത്തും(07.00PM) അവയവങ്ങളുടെ പ്രവർത്തനം കുറഞ്ഞു വന്നു അതേ അവസ്ഥയിൽ തുടരുകയാണ്. ആ ദൈവത്തിന്റെ മാലാഖക്കു കുറച്ചു മുൻപ് ആ അടിയന്തിര വൈദ്യ സഹായമോ ഡോക്ടറെയോ വിളിക്കാൻ തോന്നിയിരുന്നെങ്കിൽ ഞങ്ങടെ കുട്ടേട്ടൻ ചിരിച്ചു ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു.

വെള്ളിയാഴ്ച (18/01/2019)ഉച്ചയോടു കൂടി ഞങ്ങളുടെ അപേക്ഷ പ്രകാരം Current status of patient with history ICU വിൽ നിന്നും ലഭ്യമായി. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

>Carcinoma tongue, left side >Post cardiac arrest >Possible Hypoxic Ishemic Encephalopathy 05.30 ഓട് കൂടി 45 മിനിറ്റ് ഹൃദയ സ്തംഭനം ഉണ്ടായെന്നും, GCS was E1M1Vt എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നതുപോലെ

72 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചു. എന്നാലും ശുഭ പ്രതീക്ഷ കൈവിടാതെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്കും , ആസ്റ്റർ
മെഡിസിറ്റിയിലേക്കും, ഡോ. ഗോകുൽദാസിനും കണ്ണൂർ ഡോ. സുജിത്ത് ഓവല്ലോത്തിനും അയച്ചു കൊടുത്തു. എല്ലാവരും ഒരേ സ്വരത്തിൽ ബ്രെയിൻ ഡെത്ത് ഉണ്ടായതായി സ്ഥിതീകരിച്ചു തുടർ ചികിത്സക്ക് സാധ്യതയില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു പറഞ്ഞു.

വെള്ളിയാഴ്ച കാലത്തും വൈകീട്ടും ശ്യാം ഡോക്ടറും ICU ഡോക്ടറും കൂടി കാര്യങ്ങൾ വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. ഞങ്ങൾക്ക് വേണ്ടസമയത് ആശുപത്രിയിൽ ഉണ്ടായിട്ടുകൂടി അടിയതിര വൈദ്യസഹായം ലഭ്യമായില്ല എന്ന് പറഞ്ഞത് അവർ ചെവി കൊണ്ടില്ല.
ശെനിയാഴ്ച പുലർച്ചെ ഒരുമണിയോട് കൂടി കോഴിക്കോട് എത്തിയ ഞാൻ കാലത്തുതന്നെ ഡോക്ടർമാരെ കണ്ടു കാര്യങ്ങൾ തിരക്കിയപ്പോൾ തന്നെ അവിടെ ഉണ്ടായ ഉണ്ടാകാൻ പാടില്ലാത്ത ആ അവസ്ഥ ആ ഡോക്ടർമാരുടെ മുഖത്ത് എഴുതി വെച്ചിരുന്നു.

NEGLIGENCE

അല്ലാതെന്തു പറയാൻ. ഞാൻ ഈ ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ട് ഡോ.നാരായണൻ കുട്ടി വാര്യരെ കാണണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ബോംബായിലാണെന്നും, ഏതാനും ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. പിന്നെ CEO ആയ ഡോ.ഇഖ്ബാൽ സാറിനെ കാണണം എന്ന് പറഞ്ഞപ്പോളും ഏതാനും ദിവസം കഴിഞ്ഞേ വരൂഎന്ന അതേ മറുപടി ആണ് ലഭിച്ചത്.

പതിനെട്ടാം തിയതി പുലർച്ചെ ആശുപത്രി അധികൃതരുടെ അടുത്തും നിന്നും ഉണ്ടായ ഈ സാമാന്യ നീതി നിഷേധത്തിനു, ഞങ്ങൾക്ക് മറുപടി തരേണ്ട ഉത്തരവാദിത്തപെട്ട മെഡിക്കൽ സൂപ്രണ്ട് ഞങ്ങളെ കാണുന്നത് 21/01/2019 ഉച്ചക്ക് ശേഷം, അതായതു ഏകദേശം 80 മണിക്കൂറിനു ശേഷം, അപ്പൊ തന്നെ ഈ ആശുപത്രിയുടെ സേവനം എത്രത്തോളമുണ്ടെന്ന് മനസിലാകുന്നുണ്ടല്ലോ.

പോട്ടെ, വളരെ പ്രതീക്ഷയോടു കൂട്ടി ആണ് ഞങ്ങൾ സൂപ്രണ്ട് അടക്കമുള്ളവരുടെ ഒപ്പം സംസാരിക്കാൻ ഇരുന്നത്. ഞങ്ങൾക്കുണ്ടായ നീതി നിഷേധം ചൂണ്ടി കാണിച്ചപ്പോൾ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, നഴ്സുമാർ അവർക്കു ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് ഡോക്ടർമാരെ വിളിക്കേണ്ട ആവശ്യമുള്ളൂ എന്ന അവഹേളിക്കുന്ന മറുപടി ആണ് നൽകിയത്. അതിനു ശേഷം എന്തുകൊണ്ട് ഇത്തരത്തിൽ ഒരു സംഭവം അല്ലെങ്കിൽ എന്തുകൊണ്ട് ഈ രോഗാവസ്ഥയിൽ എത്തി എന്ന് ചോദിച്ചപ്പോൾ അത് പറയാൻ സാധിക്കുകയില്ല എന്നാണ് മറുപടി നൽകിയത്. മാത്രമല്ല ഇനി നിങ്ങള്ക്ക് കാരണം അറിയാൻ അത്ര നിർബന്ധം ഉണ്ടെങ്കിൽ പോസ്റ്റുമോർട്ടം ചെയ്യണം എന്നാണ് ആ “ഡോക്ടർ” കുട്ടേട്ടന്റെ അമ്മയോട് പറഞ്ഞത്. തകർന്നു പോയി ഞങ്ങൾ.

എന്തായാലും പ്രസ്തുത നിയമലംഘനം (medical negligence) ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമീഷണർക്കും, കളക്റ്റർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും, ഡയറക്ടർ ആരോഗ്യവകുപ്പ്, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, ചെയർമാൻ NTRO എന്നിവർക്ക് പരാതി സമർപ്പിക്കുകയും പോലീസ് നടപടിയുടെ ഭാഗമായി നിലവിലുള്ള ഹോസ്പിറ്റൽ ഫയൽ പോലീസ് നേരിട്ട് വന്നു സീസു ചെയ്യുകയും ഉണ്ടായി. എത്ര ബുദ്ധിമുട്ടിയാലും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചക്കുവേണ്ടി ഞങ്ങൾ പോരാടും. ഞങ്ങൾക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു, പക്ഷെ ഇനി ഒരാൾക്കും ഈ ദുരനുഭവം ഉണ്ടാകരുത് എന്നതിന് വേണ്ടി ആണ് ഈ നിയമപോരാട്ടം

ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടൻ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്, പക്ഷെ അദ്ദേഹത്തോട് കാണിച്ച ഈ അവഗണനക്കെതിരെ ഞങ്ങൾ പോരാടും, ഏതറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങൾ പോകും.

ഇത് ഞങ്ങളുടെ വാക്ക്.

ഒരു MVR കാൻസർ സെന്റർ അപാരത…….ഞാൻ മുഖപുസ്തകത്തിൽ അങ്ങനെ കാര്യമായി എഴുത്തറൊന്നുമില്ല, പക്ഷെ എനിക്കും ബന്ധുക്കൾക്കും …

Posted by Vijith Kalladath Valappil on Wednesday, 23 January 2019

You might also like