അവസരം കിട്ടാത്തവരുടെ കുത്തിക്കഴപ്പ് മാത്രമാണ് കപടസദാചാരവാദം, ജോമോൾ ജോസഫ്..!!

111

തന്റെ നിലപാടുകൾ മുഖം നോക്കാതെ പറയുന്നവരിൽ ഏറെ മുന്നിൽ ആണ് കൊച്ചി സ്വദേശിയും മോഡലും ആയ ജോമോൾ ജോസഫ്, കേരളത്തിൽ പ്രധാനമായും കണ്ടുവരുന്ന കപടസദാചര ക്കുറിച്ച് ജോമോൾ ജോസഫ് എഴുതിയ കുറിപ്പ് വൈറൽ ആകുന്നു, കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ,

അവിഹിത ബന്ധങ്ങൾ..

ഞാൻ പലപ്പോഴും എന്റെ പോസ്റ്റിൽ വന്ന് കമന്റുകളിൽ തെറി വിളിക്കുന്നവരെ, സദാചാര വാദികളെ അവരുടെ മെസഞ്ചർ മെസേജുകളുടെ സ്ക്രീൻഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് തുറന്നു കാണിക്കാറുണ്ട്. ഇൻബോക്സിൽ ചാറ്റിനായി വരികയും, ദിവസങ്ങൾ കഴിഞ്ഞും മറുപടി കിട്ടാതാകുമ്പോൾ പോസ്റ്റിൽ വന്ന് തെറി വിളിക്കുകയോ, ഉപദേശിക്കലോ ആണ് ഇത്തരക്കാരുടെ രീതി. ഇതാണ് ഞാൻ നാളുകൾക്ക് മുമ്പ് പറഞ്ഞത് “അവസരം കിട്ടാത്തവരുടെ കുത്തിക്കഴപ്പ് മാത്രമാണ് കപടസദാചാരവാദം” എന്ന്.

വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ച് കൃത്യമായ ബോധമൊ ബോധ്യമോ നമ്മളിൽ പലർക്കുമില്ല എന്നതും, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ മറ്റുള്ളവരാൽ തീരുമാനിക്കപ്പെടുന്നു എന്നതും തന്നെയാണ് അവിഹിതബന്ധം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മൾ പ്രത്യേക താൽപര്യത്തോടെ ചെവി കൂർപ്പിക്കുന്നതിന് കാരണം. ബന്ധങ്ങൾ പോലും തുറന്ന് ചർച്ചചെയ്യാൻ മടിക്കുന്ന സമൂഹത്തിൽ അവിഹിതബന്ധം ചർച്ചയാകുന്നു എന്നത് തന്നെയാണ് ഇത്തരം വാർത്തകൾക്ക് പുറകിലെ പാപ്പരാസിത്തരവും, സമൂഹത്തിന്റെ സദാചാരബോധത്തിലെ കപടതയും. അവിഹിത കഥകളോടുള്ള ഈ പ്രത്യേക താൽപര്യം തന്നെയാണ് സദാചാരവാദവും, സദാചാരബോധവും കപടമാണ് എന്നതിന്റെ ഒന്നാംതരം തെളിവ്.

ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ബന്ധത്തിൽ ഏർപ്പെട്ടാൽ, ആ ഭാര്യയുടെ ഭർത്താവിന്, തന്റെ ഭാര്യയുമായി ബന്ധത്തിലേർപ്പെട്ട പുരുഷനെതിരായി കേസ് കൊടുക്കാൻ 157 വർഷം മുമ്പ് IPC യിൽ എഴുതിച്ചേർക്കപ്പെട്ട 497 ആം വകുപ്പ് ധാരാളമായിരുന്നു. ആ വകുപ്പ് ഭരണഘടനാ വിരുദ്ധമാണ് എന്നും, ഫണ്ടമെന്റൽ റൈറ്റിന്റെ ലംഘനമാണ് എന്നും സുപ്രീംകോടതി കണ്ടെത്തുകയും, ആ വകുപ്പ് എടുത്തുകളയുകയും ചെയ്തിട്ട് ഒൻപതുമാസം കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടനയുണ്ടായി എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും, 157 വർഷം മുമ്പ് എഴുതപ്പെട്ട പീനൽ കോഡിലെ സെക്ഷൻ ഉപയോഗിച്ച് തന്നെ ഭരണഘടനയുടെ ലംഘനവും, തുല്യതയുടെ ലംഘനവും നമ്മുടെ രാജ്യത്ത് നടന്നിരുന്നു എന്നതും സുപ്രീം കോടതിക്ക് പോലും ആ പോരായ്ക കണ്ടെത്തി തിരുത്താൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നു എന്നതും തന്നെയാണ് വസ്തുത. സുപ്രീം കോടതി തിരുത്തിയിട്ടും, നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയിൽ വല്ല മാറ്റവും വന്നിട്ടുണ്ടോയെന്ന് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും നല്ലതാണ്.

സെക്സ് എന്നത് ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമാണ്. വ്യക്തികൾക്ക് പരസ്പരം താൽപര്യവും പരസ്പരം സമ്മതവുമാണ് എങ്കിൽ ബന്ധത്തിലേർപ്പെടാനുള്ള അവകാശം ആ വ്യക്തികൾക്കുണ്ട്. അത് മറ്റുള്ളവരുടെ വിഷയമല്ല. അതുപാലെ തന്നെ പ്രായപൂർത്തിയായ വ്യക്തികൾക്ക് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് നിയമതടസ്സമില്ല. നിയമവും ഭരണഘടനയും അനുവദിച്ച് നൽകിയിരിക്കുന്ന സ്വാതന്ത്ര്യം അനുസരിച്ച് വ്യക്തികൾ ജീവിക്കുന്നതോ ഇടപെടുന്നതോ, കപടസദാചാര വാദങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ട ചിന്താഗതിയിൽ നിന്നുകൊണ്ട് വിലയിരുത്തുന്നത് തന്നെയാണ് അവിഹിതകഥകൾക്ക് ഇത്ര പ്രചാരം കിട്ടുന്നതിന് കാരണം.

അവസരങ്ങൾ ലഭിച്ചാൽ, ബന്ധങ്ങൾ ആഗ്രഹിക്കുന്നവർ തന്നെയാണ് മിക്കവരും. എന്നാൽ മറ്റുള്ളവർ അറിഞ്ഞാൽ തന്റെ വില പോകില്ലേ എന്ന ചിന്തയിൽ നിന്നും തന്നെയാണ് പല കപടവാദങ്ങളും ഉയർന്നു വരുന്നത്. ഞാൻ ജീവിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിച്ച് വേണം എന്ന ചിന്ത തന്നെയാണ് കപടവാദങ്ങളുടെ ആണിക്കല്ല്. എന്നാൽ ഞാൻ ജിവിക്കുന്നത് എന്റെ ജീവിതമാണ് എന്നും, എന്റെ ജീവിതം എനിക്ക് സംതൃപ്തമായ രീതിയിൽ ജീവിക്കണം എന്നതും പലരുടേയും ചിന്തകളിൽ കടന്നു വരാറില്ല. പകരം മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ജീവിതം ജീവിച്ചു തീർക്കുമ്പോൾ, തന്റെയുള്ളിലെ ആഗ്രഹങ്ങൾ സാധ്യമാക്കുന്നതിനായി പലരും മറകൾ ആഗ്രഹിക്കുന്നു. ഈ മറകൾ തന്നെയാണ് ബന്ധങ്ങളിൽ വില്ലനായി മാറുന്നതും, ഈ മറകൾക്കുള്ളിലെ കഥകളാണ് അവിഹിത കഥകളായി പ്രചാരം നേടുന്നതും.

സദാചാരവാദത്തെ പേടിച്ച്, അതിനെ മറികടക്കാനായി മറകൾ സൃഷ്ടിച്ച്, ആ മറകൾക്കുള്ളിൽ പുരോഗമനം സംസാരിക്കുന്ന, പുരോഗമനപരമായ ചിന്താഗതികളുമായി ഇടപെടുന്നവർ, മറയില്ലാത്തിടത്ത് തികഞ്ഞ സദാചാരവാദികളായി മാറുകയും ചെയ്യുന്നു. ഇത്തരക്കാർ മുന്നോട്ട് വെക്കുന്നത് തന്നെയാണ് കപടസദാചാരവാദം. വീണ്ടും ആവർത്തിക്കുന്നു, അവസരങ്ങൾ ലഭിക്കാത്തവരുടെ കുത്തിക്കഴപ്പ് മാത്രമാണ് കപടസദാചാരവാദം.

റിലേഷൻസിനെ കുറിച്ച് തുറന്ന് സംവദിക്കാനും, വളർന്നുവരുന്ന കുട്ടികളെ പഠിപ്പിക്കാനും നമ്മുടെ സമൂഹം തയ്യാറാകിത്തടത്തോളം അവിഹിതകഥകൾക്ക് വായനക്കാരും കേൾവിക്കാരും നിറയെ ഉണ്ടാകും.

നബി – ഞാൻ എന്തു വസ്ത്രം ധരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്.

You might also like