50 രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലി; 37 വർഷമായി; അമ്മയെ കുറിച്ച് കണ്ണ് നനയിക്കുന്ന കഥയുമായി വിജിലേഷ്..!!

194

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് വിജിലേഷ്. ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ തന്നിലെ അഭിനയ പ്രതിഭയെ കാണിച്ചിട്ടുള്ള താരം ഗപ്പി , അലമാര , തീവണ്ടി , തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

വിവാഹം കഴിക്കാൻ വേണ്ടി നേരത്തെ വിജിലേഷ് സാമൂഹിക മാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറൽ ആയിരുന്നു. ഇപ്പോൾ അമ്മയെ കുറിച്ചും ആരൊക്കെ തള്ളിപ്പറഞ്ഞപ്പോഴും അമ്മ തനിക്ക് നൽകിയ പിന്തുണയും അമ്മയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ചും മനസ്സ് തുറന്നെഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

വിജിലേഷ് എഴുതിയ കുറിപ്പ് ഇങ്ങനെ…




അമ്മ – അമ്മ ഇന്നും അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ് മുപ്പത്തിഏഴ് വർഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ് അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാർഥ്യം ഉണ്ട് ആ മുഖത്ത്.

അന്നാരും അൻപത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാൻ മടിച്ച നോക്കാൻ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത് അതുതന്നെയാണ് അമ്മയുടെ സന്തോഷവും ഊർജ്ജവും. പുലർച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാൻ കണ്ടു വളർന്നത്.

എന്റെ ഡിഗ്രികാലഘട്ടത്തിൽ ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു തുടർന്ന് പി.ജിയ്ക്ക് തിയറ്റർ പഠനമായിരുന്നു തിയറ്റർ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ ഇന്നും കൂടെയുണ്ട്. വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാർ ജോലി ചെയ്യുന്നത്.

സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത് എന്നാൽ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും ആശ്ചര്യവുമാണ്.