സ്വപ്നം കണ്ട സുന്ദരനെ കിട്ടിയില്ല എന്ന് കരുതി വിഷമിക്കരുത്, കിട്ടിയ ആളെ ചങ്ക് പറിച്ചോന്ന് സ്നേഹിച്ച് നോക്ക്; സ്വപ്നത്തെക്കാൾ മധുരമുള്ളതായിരിക്കും ജീവിതം..!!

142

എന്റെ സങ്കല്പത്തിലെ ആൾ.

രചന: അച്ചു വിപിൻ

അമ്മേ, അയാൾക്ക്‌ വേണ്ടത്ര പൊക്കമില്ല, വെളുപ്പില്ല. എന്റെ സങ്കല്പം ഇതല്ലമ്മേ

പിന്നെ അവളുടെ ഒരു സങ്കൽപം, ഒന്ന് പോയെടി
എത്ര ആലോചനയാ നിന്റെ ഈ സങ്കൽപം കൊണ്ട് മാറി പോയത്.

അച്ഛനവർക്കു വാക്ക് കൊടുത്തു പോയി ഇനി എതിർത്തിട്ടു ഒരു കാര്യോമില്ല. അങ്ങു സമ്മതിച്ചേക്കടി, അന്വേഷിച്ചപ്പോ അവനെ പറ്റി ആർക്കും മോശം അഭിപ്രായം ഒന്നും ഇല്ല.

ആറടി പൊക്കം വേണം വെളുപ്പു വേണം എന്നൊന്നും ഇനി നീ വാശി പിടിക്കേണ്ട. എന്തായാലും നിന്നിലും പോക്കൊണ്ടല്ലോ അവനു മാത്രല്ല അത്യാവശ്യം നല്ല ഐശ്വര്യം ഉള്ള ചെറുക്കനും ആണ്.

ഹൃതിക് റോഷനെ പോലെ പൊക്കവും സൗന്ദര്യവും ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന ഞാൻ അതു കേട്ടു തകർന്നു പോയി, ശോ ഒരു സിക്സ് പാക്ക് എങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഇതതുമില്ലല്ലോ ഭഗവാനെ.

ദിവസങ്ങൾക്കുള്ളിൽ ഇഷ്ടമില്ലാതിരുന്നിട്ടും റേഷൻകടക്കാരൻ പ്രദീപിന്റെ താലിക്കു മുന്നിൽ ഞാൻ തല കുനിച്ചു കൊടുത്തു.

വിവാഹം കഴിഞ്ഞു ഞാൻ ഭർതൃഗൃഹത്തിലേക്ക് യാത്രയായി.

കാറിൽ നിന്നും ഇറങ്ങിയ ഞാൻ കണ്ടു ഓടിട്ട ഒരു ചെറിയ വീട്, അതിന്റെ മുറ്റത്തു ചെറിയ ഒരു പന്തലുമുണ്ടായിരുന്നു.

പരട്ട വീട് ഇത് മഴ പെയ്യുമ്പോൾ ഉറപ്പായും ചോരും ഞാൻ മനസ്സിൽ ചിന്തിച്ചു.

പ്രായം ചെന്ന ഒരമ്മ വിളക്കുമായി ഉമ്മറത്ത് വന്നു നിന്നു, ഞാൻ ഭർത്താവിന്റെ പുറകെ തന്നെ നിന്നു.

വാ മോളെ, വന്നിതു മേടിച്ചു അകത്തേക്ക് കയറിക്കോ

അങ്ങനെ എന്റെ ഗൃഹപ്രവേശവും കഴിഞ്ഞു.

ഓരോന്നാലോചിച്ചു അടുക്കളവശത്തു നിന്നുപോയി ഞാൻ.

ആഹാ കുട്ടി ഇവിടെ വന്നു നിക്കാണോ, വസ്ത്രമൊന്നും മാറണില്ലേ

ഞാൻ പോയി കുളിച്ചു വീട്ടിൽ നിന്നും കൊണ്ട് വന്ന ഒരു ചുരിദാർ എടുത്തിട്ടു.

ഭക്ഷണം കഴിച്ചു കഴിഞ്ഞേൽ കൈ കഴുകി ആ പാലും എടുത്തുകൊണ്ട് പൊക്കൊളുട്ടോ പാത്രം ഒക്കെ ഞാൻ കഴുകിക്കോളാം ഇന്നൊന്നും ചെയ്യണ്ട, നാളെ രാവിലെ തന്നെ ഞാൻ പോകും എന്റെ ഇളയ മോളു പ്രസവിച്ചു കിടക്കാ, പ്രദീപിന് അച്ഛനും അമ്മയുമൊന്നുമില്ല എന്ന് മോൾക്കറിയാലോ അതോണ്ട് ഇടക്ക് ഒരു സഹായത്തിനു ഞാൻ വരുമാരുന്നു. ഇനിപ്പോ അതിന്റെ ആവശ്യമില്ല ഒക്കേത്തിനും കുട്ടി ഇണ്ടല്ലോ

ഞാൻ അവരുടെ നേരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി ചെന്നു.

കല്യാണം ഉറപ്പിച്ച ശേഷം പരസ്പരം സംസാരിക്കാത്ത കൊണ്ട് ആകപ്പാടെ ഒരു ഇത്. എങ്ങനെ മിണ്ടും എന്ത് മിണ്ടും എന്നൊക്കെ ഒരു വെപ്രാളം ആരുന്നു.

നീ അവിടെ നിക്കാനാണോ തീരുമാനം ആ വാതിൽ അടച്ചിട്ടു ഇങ്ങോട്ട് വാ ഇവിടെ വന്നിരിക്കു.

പാല്

ഓ ഇങ്ങോട്ട് തന്നേക്കു, കിട്ടിയ പാടെ പകുതി ഗ്ലാസ്‌ കുടിച്ചിട്ട് ബാക്കി എന്റെ നേരെ നീട്ടി. ഇഷ്ടമില്ലാഞ്ഞിട്ടും ഒരു കവിൾ കഷ്ടപ്പെട്ടു ഞാൻ കുടിച്ചു.

ഇവിടെ ഇരിക്കു ഒന്ന് കാണട്ടെ, കല്യാണത്തിന് മുന്നേ നിന്നോട് ഒന്ന് മിണ്ടാൻ എത്ര കൊതിച്ചെന്നോ ഞാൻ, എവിടെ നടക്കാന നിനക്കൊരു ഫോൺ പോലുമില്ലല്ലോ. ഒടുക്കം നിന്നെ ഒന്ന് കാണാൻ വേണ്ടി പാതിരാത്രി രണ്ടും കല്പ്പിച്ചു കഴിഞ്ഞ വ്യാഴാഴ്ച നിന്റെ വീടിന്റെ കിഴക്ക് വശത്തുള്ളുള്ള മാവിൽ വലിഞ്ഞു കയറി ഞാൻ.

ഞാൻ ആ മുഖത്തേയ്ക്കു തുറിച്ചു നോക്കി.

നോക്കണ്ട, നീല പാവാടയിട്ടു പശുവിനു വെള്ളം കൊടുക്കുന്ന നിന്നെ കണ്ടതിന് ശേഷമേ അവിടുന്ന് ഞാൻ പോന്നുള്ളു.

സത്യം പറയാലോ നിന്നെ പോലെ ഒരു സുന്ദരിയെ എനിക്ക് കിട്ടൂന്ന് ഞാൻ ഒരിക്കലും കരുതീതല്ല.

നിനക്കെന്നെ ഇഷ്ടായോ?

ഇല്ലടോ എന്ന് ചാടിക്കേറി ഞാൻ പറയാൻ ചെന്നതാ പക്ഷെ ആകെ ഒരു മ്ലാനത കുണ്ഠിത സഞ്ജീരിത വിപ്ലവം.

“വാക്കുകൾ മീൻ മുള്ളു പോലെ തൊണ്ടയിൽ തടഞ്ഞു”

അത് പിന്നെ എനിക്ക്, ഞാൻ താഴേക്കു നോക്കി പിറുപിറുത്തു.

ഞാൻ ഒരുമ്മ തരട്ടെ, ഞാൻ ഞെട്ടി പോയി

ഉ ഉമ്മയോ? ഹും ഓരോ പൂതികളെ ദേഹത്തു തൊടാൻ പോലും ഈ വിദ്യ സമ്മതിക്കില്ല ഞാൻ മനസ്സിൽ പറഞ്ഞു.

വേണ്ട എന്ന് പറയാൻ മുഖമുയർത്തി നോക്കിയപ്പഴേക്കും
ആളെന്നെ ചേർത്ത് പിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വച്ചിരുന്നു, പിടി വിടുന്നില്ല ആ കൈകളിൽ കിടന്നു എനിക്ക് ശ്വാസം മുട്ടി.

എന്താ എന്ത് പറ്റി?

പെട്ടെന്നിങ്ങനെ ഉമ്മ തന്നപ്പോ വിഷമായോ? ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മോളെ ഇതൊക്കെ സാമ്പിൾ

ഇതൊരുമ്മയല്ലേടി പെണ്ണെ ?

അത് പിന്നെ കൊതികൊണ്ടാ ഞാൻ, നീ ഇനി എന്റെ അല്ലേടി എനിക്ക് നിന്നെ എന്ത് വേണേൽ ചെയ്യാലോ

നടക്കില്ലെടാ ദുഷ്ടാ ഞാൻ മനസ്സിൽ പറഞ്ഞു

ജീവിതത്തിൽ ഒരു പുരുഷന്റെ കയ്യിൽ നിന്നും കിട്ടിയ ആദ്യത്തെ ചുംബനം അതും ബലമായി, വിഷമം കൊണ്ട് അറിയാതെ ഞാൻ കരഞ്ഞു പോയി.

എന്തിനാ കരയുന്നത്, ഹ കരയണ്ടന്നെ, പേടിയാണേൽ ഞാൻ വേറെ ഒന്നും ചെയ്യുന്നില്ല, ക്ഷീണം കാണും.

വേണേൽ കിടന്നോ, അമ്മായി രാവിലെ പോകും ഇവിടെ പിന്നെ വേറെ ആരുമില്ല ഒന്നിനും, പറ്റുങ്കി രാവിലെ എന്തേലും എനിക്ക് കഴിക്കാൻ ഉണ്ടാക്കി വെക്കു.

ഞാൻ മ്മ് എന്ന് തലയാട്ടി

രാവിലെ അമ്മായി പോയ ശേഷം ഞാൻ അടുക്കളയിലേക്ക് കയറി,
ജനലിൽ പഴം തൂക്കിയിട്ടിരുന്നു.

ചുറ്റും ഒന്ന് കണ്ണോടിച്ചു ഒടുക്കം അടുത്തിരുന്ന പാത്രത്തിൽ അരിപ്പൊടി കണ്ടതു കൊണ്ട് കുറച്ചു പുട്ടുണ്ടാക്കി. ഇച്ചിരി ചായയും തിളപ്പിച്ച്‌ വെച്ചു.

പണി ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി മുറ്റത്തൂടെ നടക്കണ കോഴികളേം നോക്കി ഇരുന്നു.

ഇടക്കെപ്പഴോ കൂയ് എന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ അയലത്തുള്ള ചേച്ചിയാണ്.

ഞാൻ അങ്ങോട്ട്‌ ചെന്നു

ഇന്നലെ അങ്ങോട്ട്‌ വരണം എന്ന് വിചാരിച്ചതാട്ടോ, പറ്റിയില്ല

മ്മ്മ്, മുഖത്തൊക്കെ എന്താ ഒരു ഷീണം, രാത്രി ഉറങ്ങിയില്ലേ?

വിചാരിക്കണ പോലെ ഒന്നും നടന്നില്ലല്ലോ എന്നോർത്തപ്പോ എനിക്ക് ചിരി വന്നു പോയി

ചിരിക്കേണ്ട കല്യാണം കഴിഞ്ഞ ഇതൊക്കെ പതിവാ

എവിടെ പ്രദീപ്‌?

എണീറ്റില്ല ഉറക്കവാ

അവൻ ആള് പാവമാട്ടോ, ഇവിടെ ചുറ്റുവട്ടത്തെ എല്ലാർക്കും നല്ല കാര്യാ അവനെ. കുട്ടീടെ യോഗ അവനെ കിട്ടീത്.

പിന്നെ തേങ്ങയാണ് ഞാൻ പിറുപിറുത്തു.

ഞാൻ രമ, രണ്ട് പെൺ മക്കളാണ്, കെട്ടിയോൻ ദുബായിലാ, വിശദമായി പിന്നെ പരിചയപ്പെടാട്ടോ. കുറച്ച് പണി ഇണ്ടു.

കുട്ടി ചെന്നോളു പ്രദീപ്‌ അന്വേഷിക്കുന്നുണ്ടാകും.

മ്മ് ഞാൻ തലയാട്ടി

മുറി തുറന്നു ഞാൻ അകത്തേക്ക് കയറി. ചുറ്റും നോക്കിയപ്പോൾ അവിടെ എങ്ങും ആളെ കാണാൻ ഇല്ല.

എവിടെ പോയി എന്ന് ചിന്തിക്കുമ്പഴേക്കും പുറകിൽ നിന്നും ബലിഷ്ഠമായ രണ്ട് കൈകൾ എന്നെ വരിഞ്ഞു മുറുക്കി.

അയ്യോ എന്ന് പറഞ്ഞു പോയി ഞാൻ, പെട്ടെന്ന് ചുറ്റി വരിഞ്ഞ കൈകൾ അയഞ്ഞു.

വെപ്രാളപ്പെട്ട് ഞാൻ തിരിഞ്ഞു നോക്കി.

എന്താ പിന്നേം പേടിച്ചോ?

അത് പിന്നെ. ഞാൻ പുറകിലേക്ക് നീങ്ങി നിന്നു. നീങ്ങും തോറും ആളെന്റെ അടുക്കലേക്കു കൂടുതൽ ചേർന്ന് വന്നു.

ഉദ്ദേശം ഏതാണ്ട് എനിക്ക് മനസിലായി.

ആഹാ, ഇത്തവണ എന്തായാലും ഉമ്മ വെക്കാൻ സമ്മതിക്കില്ലടോ ഞാൻ മനസ്സിൽ പറഞ്ഞു.

പക്ഷെ മനസ്സ് പറയുന്നത് ശരീരം ഉൾക്കൊള്ളേണ്ടെ. ആള് ചേർന്ന് നിന്നു എന്റെ മുഖം ഉയർത്തി. കമ എന്ന രണ്ടക്ഷരം ഞാൻ മിണ്ടിയില്ല, നാണമില്ലാത്തവൾ ഞാൻ സ്വയം പറഞ്ഞു.

എന്റെ സമ്മതം ചോദിക്കാതെ തന്നെ ആളെന്റെ കവിളിൽ, കണ്ണിൽ, നെറ്റിയിൽ കഴുത്തിൽ, ചുണ്ടിൽ ഒക്കെ തെരു തെരെ ഉമ്മ വെക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല, എതിർത്തില്ല എനിക്ക് എതിർക്കാൻ പറ്റുന്നില്ല.
അറിയാതെ എന്റെ കൈകളും ആ ശരീരത്തിനെ പുണർന്നു, ഞാൻ കണ്ണുകൾ അടച്ചു, വേറെ ഏതോ ഒരു ലോകത്തായിരുന്നു ഞാൻ.

എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല.

പോയി പുട്ടെടുത്തു വെക്കെടി വിശക്കുന്നു ബാക്കി ഞാൻ രാത്രി തരാം. ആളെന്നെ നോക്കി മീശ പിരിച്ചു.

ശോ!!!!!! ഞാൻ അടുക്കളയിലേക്കോടി.

അന്ന് രാത്രി എന്റെ ദേഹത്തു തൊട്ടാൽ എതിർക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. രാത്രി നല്ല മഴയുണ്ടായിരുന്നു. വീട് ചോർന്നൊലിച്ചു അതിന്റെയൊപ്പം എന്റെ വെറുപ്പും പകുതിയൊലിച്ചു പോയി.

ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒക്കെ രാവിലെ കട്ടിലിന്റെ അടിയിൽ നിന്നുമാണ് പെറുക്കിയെടുത്ത്, എതിർക്കാൻ ചെന്നിട്ടു ഒക്കെ കയ്യീന്ന് പോയെന്നു പറഞ്ഞാൽ മതിയല്ലോ.

പിന്നെയുള്ള ദിവസങ്ങളിൽ ഒക്കെ എതിർക്കണം എന്നൊക്കെ ഞാൻ മനസ്സിൽ ആഗ്രഹിക്കും പക്ഷെ കരളു നിറയെ സ്നേഹവും മുഖം നിറയെ ഒരുപാടുമ്മകളും ഒത്തിരി ഞാൻ വാരിക്കൂട്ടി.

മഴപെയ്താൽ ചോർന്നൊലിക്കുന്ന ആ വീടെനിക്ക് സ്വർഗ്ഗമായി. അടുത്തേക്ക് സ്നേഹത്തോടെ വരുമ്പോൾ അരുതേ എന്ന് ഞാൻ ഒരിക്കലും പറഞ്ഞില്ല. എന്നിലെ ഭാര്യ ഭർത്താവായി ആ മനുഷ്യനെ അംഗീകരിച്ചു കഴിഞ്ഞിരുന്നു, അതിന്റെ പ്രതിഫലമെന്നോണം കുറച്ച് നാളിനു ശേഷം രണ്ട് കൈയിലും ഓരോ ട്രോഫികളും കിട്ടി പോരാത്തതിന് ദേ റിലീസ് ആകാൻ പോണ വേറെ ഒന്ന് വയറിനകത്തും.

NB:സ്വപ്നം കണ്ട പോലത്തെ സുന്ദരനെ കിട്ടിയില്ല എന്ന് കരുതി ഒരിക്കലും വിഷമിക്കരുത് കിട്ടിയ ആളെ ചങ്ക് പറിച്ചു കൊടുത്തു ഒന്ന് സ്നേഹിച്ചു നോക്കു. സ്വപ്നത്തിനേക്കാൾ മധുരം ഉള്ളതായിരിക്കും പിന്നീടുള്ള നമ്മുടെ ജീവിതം. അല്ലേലും ഈ സിക്സ്‌പാക്കിലൊന്നും ഒരു കാര്യോമില്ലന്നെ.

Copyright protected, ലേഖകന്റെ അനുവാദം ഇല്ലാതെ മറ്റ് വെബ്‌സൈറ്റുകളിൽ പബ്ലിഷ് ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു

 

You might also like