ഞ്ഞി പറ, ആരാ വെളുത്തേ..? കറുത്ത ഫൈസിയേയും വെളുത്ത ഫൈസിയേയും കണ്ട് കിളിപോയാ ടീച്ചർ; അഞ്ചു ബോബി നരിമറ്റത്തിന്റെ പുതിയ പോസ്റ്റ്..!!

94

അഞ്ചു ബോബി നരിമറ്റം എഴുതുന്ന ഓരോ പോസ്റ്റുകളും വായിക്കുമ്പോൾ ഒരു വല്ലാത്ത രസം തന്നെയാണ്, പുതിയ പോസ്റ്റ് ഇപ്പോൾ എത്തിയിട്ടുണ്ട്.. വായിച്ച് നോക്ക്..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കുറച്ചു വർഷങ്ങൾക്കു മുൻപ് തൊടുപുഴക്കു അടുത്തുള്ള ഒരു കോളേജിൽ ജോലിക്ക് കയറി. ഒരു ഇടത്തരം സ്കൂളിലെ ജോലിയിൽ നിന്ന് നേരെ ചെന്നത് ഏക്കറുകളോളം പരന്നു കിടക്കുന്ന ക്യാമ്പസിലേക്കാണ്.

കുറച്ചു നാളത്തേക്ക് എനിക്ക് ഒരു മതിഭ്രമം ബാധിച്ചു. ബി കോമിൽ പോകാൻ പറഞ്ഞാൽ ഞാൻ BBA യിൽ ചെന്നു കേറും, BA ക്ലാസ്സിലേക്ക് പുറപ്പെട്ടാൽ എത്തിപ്പെടുന്നത് ടൂറിസം ഡിപ്പാർട്മെന്റിൽ. എന്നെ കൊണ്ടു ഞാൻ തന്നെ വശംകെട്ടു. തലക്കടികൊണ്ട കോഴിയെപോലെ പുസ്തകോം പിടിച്ചു വരാന്തയിലൂടെ അലഞ്ഞു നടക്കുമ്പോൾ ടൈം ടേബിൾ അറിയാവുന്ന പിള്ളേർ ക്‌ളാസ്സിലിരുന്ന് രമണനെ പോലെ വിളിക്കും,

“ആരെ സോണിയാ വന്നാട്ടെ ആ പോന്നോട്ടെ… ”
ആഷിഫിനും Ashif Ansar Kombanaparambil പദ്മകുമാറിനും ഒക്കെ അറിയാം. ??
ജോയിൻ ചെയ്തു മൂന്നോ നാലോ ദിവസം കഴിഞ്ഞു B com കമ്പയിൻ ക്ലാസ്സിൽ പോകേണ്ടി വന്നു. എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞു അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച !!!

ഏതാണ്ട് നൂറിനടുത്തു പിള്ളേർ തിങ്ങിഞെരുങ്ങി ഇരുന്നു എന്നെത്തന്നെ തുറിച്ചു നോക്കുന്നു. തുലാ മാസത്തിൽ ഹാജർ എടുത്തു തുടങ്ങിയാൽ വൃശ്ചികത്തിലെ തീരൂ, അത്രക്കുണ്ട് എണ്ണം. ?
ഹാജരൊക്കെ എടുത്തിട്ട് ഇനി ആരേലും വരാനുണ്ടോന്നു ചോദിച്ചപ്പോൾ പുറകിൽന്നു ആരോ “കറുത്ത ഫൈസീം വെളുത്ത ഫൈസിയും, രണ്ടു പേരും വന്നില്ല മിസ്സേ” എന്ന് വിളിച്ചു പറഞ്ഞു. പറഞ്ഞുകൊണ്ടിരിക്കാലെ വാതിലിൽ ആളനക്കം ; വെളുത്ത ഫൈസി വന്നു മിസ്സേ എന്ന് ആരുടെയോ അശരീരി. കറുത്ത് തിളങ്ങുന്ന കണ്ണുകളും കൂട്ടു പുരികം ഒക്കെയായി ഒരു കാർവർണൻ.

ഇതാണോ വെളുത്ത ഫൈസി?? ഞാൻ അന്തംവിട്ടു നോക്കി.

അവൻ മുത്തു പോലെ തിളങ്ങുന്ന പല്ലും കടിച്ചു എന്റെ നേരെ നോക്കി പറഞ്ഞു, “ങ്ങടെ നോട്ടത്തിന്റെ അർത്തൊക്കെ നിക്ക് മനസിലായി. മറ്റവൻ വരുമ്പോ ങ്ങള് സമ്മതിക്കും ഞാൻ വെളുത്തിട്ടാണെന്നു “.
പിള്ളേരൊക്കെ ഇരുന്ന് ഇളിക്കുന്നു.

ഞാൻ ക്ലാസ്സെടുക്കാൻ തുടങ്ങി. ബോർഡിൽ എഴുതിക്കൊണ്ടിരിക്കാലെ അടുത്ത ഫൈസി എത്തി. പ്രതീക്ഷിച്ചതു പോലെ തന്നെ എണ്ണക്കറുപ്പ്. അവൻ വന്നു കയറിയപാടെ ഒന്നാമൻ വീണ്ടും എന്നെ വെല്ലുവിളിച്ചു ;
“ഞ്ഞി പറ, ആരാ വെളുത്തെ? ” ഞാൻ ഉമിനീര് വിഴുങ്ങി ചുമ്മാ ചിരിച്ചോണ്ട് നിന്നു.
മൂന്നാല് മാസം കൊണ്ടു കോളേജുമായി ഞാൻ നന്നായി ഇണങ്ങി. പിള്ളേരൊക്കെ സ്നേഹത്തോടെ അടുത്തു കൂടാനും മിണ്ടാനും തുടങ്ങി. അഞ്ജുമിസ്സേ അഞ്ജുമിസ്സേന്ന് വിളിച്ചു വിളിച്ചു അത് ലോപിച്ചു അഞ്ജുസേ എന്നായി. അച്ചുവൊക്കെ Aswathy V Nair ഒരു പടി കൂടെ കടന്നു അഞ്ജു മമ്മി എന്ന് വരെ കളിയായി വിളിക്കാൻ തുടങ്ങി. ??.

ഒരു കോളേജ് ഡേയുടെ തലേ ദിവസം കുട്ടികൾ ഓഡിറ്റോറിയത്തിൽ റിഹേഴ്സൽ നടത്തുന്നു. ഞാൻ ചുമ്മാ അതൊക്കെ നോക്കി ഒരു ബെഞ്ചിൽ പോയിരുന്നു. ഫൈസി രണ്ടാമൻ ഭിത്തിയിൽ ചാരി നിന്ന് കയ്യടിക്കുന്നു. ഞാൻ അവനെ അടുത്ത് വിളിച്ചിരുത്തി “നീയെന്താടാ ഡാൻസിന് കൂടാത്തെ എന്ന് കുശലം ചോദിച്ചു.
” ഞാൻ ഇപ്പൊ സ്റ്റേജിലൊന്നും കേറാറില്ല മിസ്സേ പിള്ളേരൊക്കെ കളിയാക്കും, നിന്നെ കാണണോങ്കിൽ സ്റ്റേജിനു കീഴെ പന്തം കത്തിച്ചു വക്കണോല്ലോടാന്ന് പറഞ്ഞ്. ”

പറഞ്ഞിട്ട് അവൻ ചിരിക്കാൻ ശ്രമിച്ചു. ചിരിക്കാൻ നോക്കി നോക്കി ഒടുക്കം അവന്റെ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി. കണ്ണീരു മറപയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
നീ കരയുവാണോന്ന് ചോദിച്ചു കയ്യിൽ പിടിച്ചപ്പോൾ അവൻ കൈ തട്ടിക്കളയാൻ ശ്രമിച്ചു. ഞാൻ ബലം പിടിച്ചു ചേർത്തു നിർത്തി. പതുക്കെ പതുക്കെ അന്നോളം നിറത്തിന്റ പേരിൽ അനുഭവിച്ച പരിഹാസങ്ങളൊക്കെയും അവൻ എന്റെ മുൻപിൽ കുടഞ്ഞിട്ടു.
” വീട്ടുകാരെല്ലാം കറുമ്പൻ എന്ന് വിളിക്കുന്നത്, കൂട്ടുകാരൊക്ക പേരിനൊപ്പം നിറം ഒരു ഇനിഷ്യൽ പോലെ കൂട്ടിക്കെട്ടിയത്, നല്ലോണം ഡാൻസ് കളിച്ചിട്ടും LP സ്കൂളിലെ ഡാൻസ് മാഷ് പുറകിലേക്ക് ഇറക്കി നിറുത്തിയത്, ഇഷ്ടപ്പെട്ടു എടുത്ത ഡ്രസ്സ്‌ ചൂണ്ടി സെയിൽസ് മാൻ കറുത്തോർക്കു ഈ നിറം ചേരില്ലന്നു” പറഞ്ഞത് അങ്ങനെ അങ്ങനെ നൂറായിരം വിങ്ങലുകൾ.

ഒക്കെയും കേട്ടുകൊണ്ടിരിക്കാലെ എന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടി. കറുത്ത ഫൈസി എന്ന് പറഞ്ഞു പിള്ളേർ ചിരിച്ചപ്പോൾ ഞാനും കൂടെ ചിരിച്ചിരുന്നു. ഞാനെന്തു കൊണ്ടു അവരെ തിരുത്തിയില്ല?
നിറമോ രൂപമോ ഒന്നുമല്ല, കഴിവും നന്മയും ആറ്റിട്യൂടും ആണ് പ്രധാനം എന്ന് പറഞ്ഞു കൊടുത്തില്ല?

എന്ത്കൊണ്ടു എല്ലാരുടേം മുന്നിൽ വച്ചു ചേർത്തു നിർത്തി, അവൻ ബുക്കിന്റെ പുറകിൽ വരച്ച വെള്ളം ചുമന്നോണ്ട് പോകുന്ന സ്ത്രീയുടെ പടം കിടിലൻ ആയിട്ടുണ്ടെന്നു പറഞ്ഞില്ല? പകരം അവന്റെ ഗതികെട്ട ചിരിയെ, അവനെത്തന്നെ പരിഹസിക്കാനുള്ള അനുവാദം ആയി കണ്ട് ഞാനും കൂടെ ചിരിച്ചു. ഓർകുംതോറും എന്റെ മനസ്സിൽ കയ്പു നീര് വന്നു നിറഞ്ഞു.
ഞാൻ, അന്നേവരെ എന്റെയും മറ്റനേകം പേരുടെയും നിന്ദക്ക് പാത്രമായിട്ടുള്ളവരെ കുറിച്ചോർത്തു. കൊന്ത്രമ്പല്ലി ഗീതു, തടിയൻ ലത്തീഫ്, കോങ്കണ്ണി അമ്മു, മൂക്കേപ്പാണ്ടി വിദ്യ, നല്ല മൊരിഞ്ഞ ദോശ ചുട്ടു ചുട്ടിടുന്ന ചായക്കട നടത്തിയിരുന്ന കാലിനു വയ്യാത്ത ചട്ടനാശാൻ അങ്ങനെ പല പേരുകളും എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാൻ ഒന്നിലധികം തവണ വിളിച്ചിട്ടുണ്ട്.

ഓർത്തു നോക്കിയാൽ ഇത് വായിക്കുന്ന ഓരോരുത്തരുടെ ഉള്ളിലും ഇങ്ങനെ കുറേ പേരുകൾ തെളിഞ്ഞു വരും.
പേര് മാത്രം വിളിച്ചാലും തിരിച്ചറിയാമായിരുന്നിട്ടും എന്തിന് അവരുടെ കുറവുകൾ, വ്യക്തിപരമായ വേദനകൾ ഒക്കെ നമ്മൾ ഒരടയാളമായി പേരിനൊപ്പം കൂട്ടിച്ചേർത്തു. ഒരുപാട് പേർ വിളിച്ചു വിളിച്ചു സ്വാഭാവികമായി തീർന്ന ആ പേരുകൾക്കുള്ളിൽ കിടന്നു അവരെത്ര ശ്വാസം മുട്ടി പിടഞ്ഞിട്ടുണ്ടാവും.

പെട്ടന്ന് ആ ഓഡിറ്റോറിയത്തിൽ അത്രേം ബഹളങ്ങൾക്കിടയിലും ഞാൻ ഒറ്റപ്പെട്ടു. അഹന്തയുടെ ഇരുട്ടിൽ തപ്പിത്തടഞ്ഞു നില്കുന്നത് പോലെ തോന്നി. കണ്ണുകൾ നീറിപ്പിടഞ്ഞു കണ്ണീരു പുറത്തേക്കു ചാടി. കുട്ടികളെ പഠിപ്പിക്കാനോ അവരെ ശാസിക്കാനോ ഉള്ള യാതൊരു അർഹതയും ഇല്ലന്ന് ആ നിമിഷം എനിക്ക് തോന്നിപ്പോയി.

ചുമ്മാ ഒരു രസത്തിനോ തമാശക്കോ വിളിച്ചു പറയുന്ന വാക്കുകൾ കേൾക്കുന്നവന്റെ നെഞ്ച് തുളച്ചു കയറുമെന്നു മനസിലാക്കാൻ എനിക്കെന്റെ വിദ്യാർത്ഥിയുടെ സഹായം വേണ്ടിവന്നു. അല്ലെങ്കിലും അധ്യാപകർക്ക് വേണ്ട ഏറ്റോം നല്ല ഗുണം,എപ്പോളും ഉള്ളിൽ ഒരു വിദ്യാർത്ഥി ഉണ്ടാവുക എന്നതാണ്. അതുകൊണ്ട് തന്നെ തിരുത്തലുകൾ വേണ്ടി വരുമ്പോൾ കുറച്ചിൽ തോന്നാറുമില്ല. ഇങ്ങനെ തിരുത്തി തിരുത്തി മുൻപോട്ടു പോകുമ്പോൾ ഈ ലോകത്തിനൊക്കെ എന്തൊരു ഭംഗിയാണ് !!! എത്ര തെളിച്ചമാണ്‌ എല്ലായിടത്തും.

കുറച്ചു വർഷങ്ങൾക്കു മുൻപ് തൊടുപുഴക്കു അടുത്തുള്ള ഒരു കോളേജിൽ ജോലിക്ക് കയറി. ഒരു ഇടത്തരം സ്കൂളിലെ ജോലിയിൽ നിന്ന് നേരെ…

Posted by Anju Bobby Narimattom on Friday, 7 December 2018

You might also like