സ്വർണ്ണകടത്തിൽ പിടിയിലായ പ്രകാശ് തമ്പി, ബാലഭാസ്കറിന് ഏറ്റവും പ്രിയപ്പെട്ടവൻ; എഴുത്തുകാരി ജ്യോതി ശ്രീധർ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു..!!

139

സ്വർണ്ണ കടത്ത് കേസിൽ മുഖ്യ കണ്ണികളിൽ ഒരാൾ ആയ പ്രകാശ് തമ്പി പോലീസ് പിടിയിൽ ആയപ്പോൾ, ബാലഭാസ്കറിന്റെ സുഹൃത്ത് എന്ന രീതിയിൽ വാർത്തകൾ വ്യാപകമായിരുന്നു. തുടർന്നാണ് ബാലഭാസ്കറിന്റെ സോഷ്യൽ മീഡിയ പേജിൽ പ്രകാശ് തമ്പി മാനേജർ ഒന്നും അല്ലെന്നും, ഒന്നോ രണ്ടോ പരിപാടികൾ കോഡിനേറ്റർ മാത്രം ആയിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ.

എന്നാൽ, ഇപ്പോൾ ബാലഭാസ്കറിന്റെ മരണ ശേഷം, ജ്യോതി ശ്രീധർ എന്ന എഴുത്തുകാരി എഴുതിയ പഴയ കുറിപ്പാണ് വൈറൽ ആകുന്നത്, കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ബാലുവേട്ടന്റെ സംസ്കാരചടങ്ങുകളുടെ വാർത്തകളിൽ ഞാൻ ഏറ്റവുമധികം തിരഞ്ഞ രണ്ടു മുഖങ്ങൾ ഇതാണ്- ജമീൽ എന്ന ബാലുവേട്ടന്റെ ജമ്മുവും പ്രകാശ് തമ്പിയെന്ന ബാലുവേട്ടന്റെ തമ്പിക്കുട്ടനും. ബാലുവേട്ടന് അപകടം ഉണ്ടായത് മുതൽ സംസ്കാരം വരെ എല്ലാം ഓടി നടന്ന് ചെയ്തത് തമ്പിയാണെങ്കിൽ ജമീൽ ഞാൻ കരുതിയത് പോലെ തന്നെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്ന്, ഒന്നും ചെയ്യാൻ ആവാതെ പൊട്ടിക്കരയുകയായിരുന്നു. ചടങ്ങുകളുടെ ലൈവുകളിൽ രാഷ്ട്രീയക്കാരും ബന്ധുക്കളും ഒക്കെ ഒരു മത്സരം പോലെ മുന്നിൽ നിൽക്കുമ്പോൾ ബാലുവേട്ടന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായ തമ്പി എല്ലാം നോക്കി നോക്കി ചെയ്യുന്നത് അങ്ങിങ്ങ് കാണാമായിരുന്നു. എന്നാൽ ജമീലിനെ കണ്ടതേ ഇല്ല. പിന്നെ ഏതോ ഒരു ചാനലിൽ ഒരു മിനിറ്റ് കണ്ടു, ഒരൽപം മാറി കരയുന്ന ജമീലിനെ. അവരെ ഒന്ന് ഫോൺ ചെയ്യാൻ പോലുമുള്ള ശക്തി എനിയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ബാലുവേട്ടന്റെ മരണശേഷം ദിവസങ്ങളോളം കരച്ചിലടക്കാൻ ഞാൻ പാടുപെടുന്നു എങ്കിൽ അവരുടെ അവസ്‌ഥ എന്താകുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. കൂടെ ബാലലീല അഥവാ ബിഗ് ബാൻഡ് എന്ന ബാലുവേട്ടന്റെ ബാൻഡിലെ അംഗങ്ങളെ- ബാലുവേട്ടന്റെ അനിയന്മാരെ. ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ ദൈവം അവരെ അനുഗ്രഹിക്കട്ടെ.

സംഗീതവും ചേച്ചിയും കഴിഞ്ഞാൽ സൗഹൃദങ്ങളായിരുന്നു ബാലുവേട്ടന് എല്ലാം. ഒരു കടൽ പോലെ ഉണ്ടായിരുന്നു സുഹൃത്തുക്കൾ. അതുകൊണ്ട് തന്നെ ഞങ്ങളുടെ സൗഹൃദത്തെ ഞങ്ങൾ തന്നെ പലപ്പോഴും വിശേഷിപ്പിച്ചത് രണ്ട് സൗഹൃദക്കടലുകളുടെ സൗഹൃദം എന്നായിരുന്നു. നിർത്താതെയുള്ള ബാലുവേട്ടന്റെ സംസാരത്തിൽ ബന്ധുക്കൾ അങ്ങനെ വരുമായിരുന്നില്ല. വന്നിരുന്നത് ബാലുവേട്ടന്റെ ഗുരുവായ അമ്മാവനും പിന്നെ ചേച്ചിയുടെ വീട്ടുകാരും ഒക്കെയായിരുന്നു. പകരം ഓരോ സുഹൃത്തിനെയും അക്കമിട്ട് നിരത്തി വിശദീകരിച്ച് എനിയ്ക്ക് പരിചിതമാക്കി തരുമായിരുന്നു ബാലുവേട്ടൻ. അതിൽ ഏറ്റവും ദൃഢമായ സൗഹൃദം ബാലുവേട്ടൻ പുലർത്തിയത് ഇവരോടാണ്, ചേച്ചിയും. ജമീൽ തന്റെ രണ്ടാം ഭാര്യ ആണെന്ന് ബാലുവേട്ടൻ എപ്പോഴും പറയും. ഒരിക്കൽ അത് ചേച്ചിയുടെ മുന്നിൽ വച്ചു പറഞ്ഞപ്പോൾ ചേച്ചി അത് തിരുത്തി: “രണ്ടാം ഭാര്യയോ! അത് ഞാനാണ്. ജമീൽ ആദ്യത്തേത്.” അത്രയ്ക്കുണ്ടായിരുന്നു അവരുടെ ആത്മബന്ധം. നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു ജമീൽ. പേര് വിളിച്ച് ബാലുവേട്ടൻ ഒന്ന് നോക്കിയാൽ അതിൽ ബാലുവേട്ടൻ ഉദ്ദേശിച്ചത് മനസ്സിലാക്കി ജമീൽ അത് ചെയ്യും. എല്ലാവർക്കും അറിയാവുന്ന ആ പുഞ്ചിരി ബാലുവേട്ടന് എപ്പോഴും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപാട് മൂഡ് സ്വിങ്സ് ബാലുവേട്ടന് വന്നു പോകുമായിരുന്നു. ആ സമയത്ത് സംസാരിച്ചാൽ ബാലുവേട്ടൻ ചിലപ്പോൾ നിസ്സാരകാരണത്തിന് നന്നായി ദേഷ്യപ്പെടും, ആശ്വസിപ്പിക്കാൻ പറ്റാതെ സങ്കടപ്പെടും, തന്റെ നിരാശകൾ പറഞ്ഞുകൊണ്ടിരിക്കും, അതിനുള്ള പരിഹാരങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. അതിനെയൊക്കെ ഒന്ന് ബാലൻസ് ചെയ്ത് നിന്നത് ചേച്ചിയോടൊപ്പം തമ്പിയും ജമീലും ബാലലീലയും ഒക്കെയാണ്. സിനിമയിൽ ഒരു മുൻ നിര സംഗീതസംവിധായകൻ ആകണമെന്നും ഗ്രാമി ഉൾപ്പടെ ഉള്ള ഇന്റർനാഷണൽ അവാർഡുകൾ കാരസ്‌ഥമാക്കണമെന്നും ബാലുവേട്ടൻ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. സിനിമയിലുള്ള മോഹം പല സിനിമാക്കാരോടും സംസാരിച്ചിട്ടു ലഭിച്ച നിരാശ ബാലുവേട്ടനെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ആ സിനിമാക്കാരൊക്കെ ബാലുവിന്റെ മരണം സംഗീതത്തിന് ഒരു തീരാനഷ്ടമാണെന്ന് എഴുതിയത് കണ്ട് നിർവികാരതയാണ് തോന്നിയത്. ചില വെബ്സൈറ്റുകളിൽ വിഷയദാരിദ്ര്യം മൂലം ബാലുവേട്ടന്റെ അടുത്ത സുഹൃത്തുക്കളെ ഇകഴ്ത്തിയും ബാലുവേട്ടന്റെ മരണത്തിൽ അവരെ സംശയിച്ചും “അടുത്ത” ബന്ധുക്കളെ പുകഴ്ത്തിയും വാർത്തകൾ കണ്ടപ്പോൾ അത് കൊടുത്തവർക്കിട്ടു രണ്ട് കൊടുക്കാനാണ് തോന്നിയത്. ബാലുവേട്ടന്റെ ജീവിതത്തെയും സംഗീതത്തെയും മാനസികാവസ്‌ഥകളെ കുറിച്ചും എന്ത് തേങ്ങ അറിയാമായിരുന്നു അവർക്ക്! ആ സംഗീതജീവിതത്തെ മുന്നോട്ട് കൊണ്ട്‌പോകാൻ ചേച്ചിയും ജമീലും തമ്പിയും ബാലലീലയും ഒപ്പം സ്മിതയും സജീവും ഒക്കെ എടുത്ത ബുദ്ധിമുട്ടിന്റെയും വേദനയുടെയും ഏഴയലത്തെങ്കിലും എത്തുമോ ഈ ‘ദുരൂഹ’സ്നേഹം! പക്ഷെ വെബ്‌സൈറ്റിന് അറിയേണ്ടത് ബാലുവേട്ടന്റെ സ്വത്തുക്കൾ ആരുടെ പേരിൽ, ഹോസ്‌പിറ്റൽ ബിൽ ആരടച്ചു, ആരാണ് ബാലുവേട്ടനെ രാത്രി നിർബന്ധമായും വണ്ടി ഓടിപ്പിച്ചത്, ബാലുവേട്ടന്റെ അക്കൗണ്ടിൽ നിന്നും ആരെങ്കിലും കാശ് അടിച്ചു മാറ്റിയിട്ടുണ്ടോ മുതലായ വെറും മൂന്നാം കിട പത്രധർമകാര്യങ്ങളാണ്.

സൗഹൃദങ്ങളോട് കൂടുതൽ ഇഷ്ടമുള്ളവരോട് പലരും പറയുന്ന ഉപദേശമുണ്ട്- “ഒടുക്കം വീട്ടുകാരും ബന്ധുക്കളുമേ ഉണ്ടാകൂ” എന്ന്. ബാലുവേട്ടന്റെ ജീവിതവും മരണവും അതങ്ങനെയല്ല എന്ന് തെളിയിച്ചു. ബാലുവേട്ടൻ പോയതിനു ശേഷവും ലക്ഷ്മി ചേച്ചിയ്ക്ക് വേണ്ടി തമ്പിയും ജമീലും സദാനേരവും ചേച്ചിയുടെ വീട്ടുകാരുടെ കൂടെ ആശുപത്രിയിൽ തന്നെ ഇരിക്കുന്നു. ചേച്ചി പൂർണ്ണബോധം വീണ്ടെടുത്തിരിക്കുന്നു. ഇനിയുള്ള കടമ്പ രണ്ടു മരണങ്ങൾ അറിയിക്കുക എന്നതാണ്. അതിനു ശേഷം ചേച്ചി തന്നെ വന്ന് ഇതിനുള്ള മറുപടി എന്നെങ്കിലും പറഞ്ഞുകൊള്ളും. ഉള്ളുരുകി പ്രാർത്ഥിക്കുന്നു, ചേച്ചിയ്ക്ക് എല്ലാ ശക്തിയും എല്ലാ ദൈവങ്ങളും ചേർന്ന് അനുഗ്രഹിച്ചു നൽകട്ടെ. തിരിച്ചു വരൂ ചേച്ചീ, ഞങ്ങൾ കാത്തിരിക്കുന്നു.

You might also like