അർധരാത്രി ഉറങ്ങിക്കിടന്ന മുഖ്യനെ അവർ വിളിച്ചുണർത്തി; 13 പെൺകുട്ടികളും നാട്ടിലെത്തി; ആ വാക്കുകൾ വെറുതെയല്ല..!!

105

പല ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചപ്പോൾ കൃത്യമായ മറുപടി ലഭിക്കാതെ ആയപ്പോൾ ഭയവും അതിനൊപ്പം ശകാരം ലഭിക്കുമോ എന്നുള്ള ആശങ്കകൾക്ക് ഇടയിലും രാത്രി ഒന്നരക്ക് അവർ രണ്ടും കൽപ്പിച്ചു കേരളം മുഖ്യന്റെ ഫോണിലേക്ക് വിളിച്ചത്. എന്നാൽ ആ വിളിയാണ് തങ്ങൾ ഇന്ന് സുരക്ഷിതമായി വീട്ടിൽ ഇരിക്കാൻ കാരണമെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്നം വീട്ടിൽ എം.ആർ. ആതിര പറയുന്നു.

ജീവിതത്തിൽ ഏറ്റവും സംഘർഷഭരിതമായ നിമിഷങ്ങളിൽ കൂടി കടന്നു പോയ സംഭവം ഇങ്ങനെ ആയിരുന്നു എന്ന് ആതിര പറയുന്നു. ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ.

യാത്ര തുടങ്ങുമ്പോൾ കോഴിക്കോട് എത്തിക്കാം എന്ന ഡ്രൈവറുടെ ഉറപ്പിൽ ആണ് ഇറങ്ങിയത്. എന്നാൽ ചൊവ്വാഴ്ച പ്രധാനമന്ത്രി സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തിയതോടെ ഡ്രൈവർ തന്റെ നിലപാട് മാറ്റുകയായിരുന്നു. കേരളത്തിലേക്ക് വേറെ വണ്ടി പിടിച്ചോ അതിർത്തിയിൽ ഇറക്കാം എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു.

ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു. പരിചയത്തിൽ ഉള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു എങ്കിൽ കൂടിയും കൃത്യമായി ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. സമയം പോയിക്കൊണ്ടേ ഇരുന്നു. അവസാനം മുഖ്യമന്ത്രിയെ തന്നെ വിളിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഭയന്നുകൊണ്ട് മുഖ്യമന്ത്രിയെ ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്. ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാൻ പറഞ്ഞു.

ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്. തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകി. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി പനിയുണ്ടോ എന്ന് പരിശോധിച്ചു.

20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. സർക്കാർ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകൾ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.

You might also like