ഹര്‍ത്താൽ: അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും – കേരളാപോലീസ്.

38

 

ഹര്‍ത്താൽ: അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും

സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി.ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഹർത്താലിന്റെ ഭാഗമായി പൊതുമുതലുകളും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുന്നവർക്കെതിരെ PDPP ആക്ട് (Prevention of. Damages to the Public Property Act) , ‘സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് 2019’ എന്നിവ പ്രകാരം കർശനനടപടി സ്വീകരിക്കുന്നതിനോടൊപ്പം അക്രമം നടത്തിയതിനു നേതൃത്വം നല്‍കിയവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണ് ഇന്നത്തെ അപ്രതീക്ഷിത ഹർത്താൽ. ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നല്കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ത്താൽ: അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും സംസ്ഥാനത്ത്…

Posted by Kerala Police on Sunday, 17 February 2019